ദുബായ്: ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേർ വെന്തുമരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്ക് പുറമേ കൊല്ലപ്പെട്ടവരിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു.
അൽ റാസയിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. നാലാം നിലയിലുണ്ടായ തീപിടിത്തം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോർട്ട് സയീദ്, ഹമറിയാ എന്നിവിടങ്ങളിലെ ഫയർ ഫോഴ്‌സ് സ്‌റ്റേഷനുകളിൽ നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.55 ഓടെയായിരുന്നു കെട്ടിടത്തിൽ തീ പടർന്നത്. മണിക്കൂറുകൾ നേരത്തെ പരിശ്രമത്തിനൊടുവിൽ മൂന്ന് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാനെങ്കിലും കഴിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ.
8 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മലയാളി ദമ്പതികൾക്ക് പുറമേ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളുടെയും, മൂന്ന് പാകിസ്താൻ സ്വദേശികളുടെയും നൈജീരിയൻ വനിതയുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
റിജേഷിന്റെയും ഷിജിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവരുടെ ബന്ധുക്കളുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അടിക്കടി ബന്ധപ്പെടുന്നുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത് എന്നാണ് ദുബായ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതാണ് വൻ ആൾ നാശത്തിന് കാരണമായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പടർന്നത് എന്നാണ് സംശയിക്കുന്നത്. യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
Discussion about this post