ന്യൂഡൽഹി: ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെ കുറിച്ച് വർഗീയ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിന് ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികൾ ദുരന്തത്തിൽ അകപ്പെട്ടതെന്നായിരുന്നു ഷമ മുഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ദുബായിൽ കൊല്ലപ്പെട്ട റിജേഷ് കളങ്ങാടൻ, ഭാര്യ ജെഷി കണ്ടമംഗലത്ത് എന്നിവരെക്കുറിച്ചായിരുന്നു ഷമ മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുബായിലെ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി ദമ്പതികളായ റിജേഷ് കളങ്ങാടൻ, ഭാര്യ ജെഷി കണ്ടമംഗലത്ത് എന്നിവർ കൊല്ലപ്പെട്ട വാർത്ത ദുഃഖകരമാണ്. മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിനായി വിഷു സദ്യ ഒരുക്കുന്നതിനിടെയായിരുന്നു അവർ കൊല്ലപ്പെട്ടതെന്നായിരുന്നു ഷമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിലെ വർഗീയത ബാലൻസ് ചെയ്യുന്നതിനായി, ഓരോ മതത്തിൽ പെട്ടവരോടും ഇന്ത്യക്കാർക്കുള്ള ബഹുമാനവും അടുപ്പവുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഷമ കുറിക്കുന്നുണ്ട്. ഈ പോസ്റ്റിലെ വിവാദ ഭാഗങ്ങൾ വലിയ തോതിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സദ്യ ഹിന്ദു ഭക്ഷണമാണോ എന്നാണ് പോസ്റ്റിന് മറുപടിയായി ചിലർ ഷമയോട് ചോദിക്കുന്നത്.
ഹിന്ദു ഭക്ഷണം മുസ്‌ലിം ഭക്ഷണം എന്നൊക്കെ ഉണ്ടോ എന്നും ചിലർ ഷമയോട് ചോദിക്കുന്നു. ഷവർമയിൽ വർമ ഉള്ളതുകൊണ്ട് അത് ഹിന്ദു ഭക്ഷണമാണോ എന്നും ചിലർ പരിഹാസപൂർവം ഷമ മുഹമ്മദിനോട് ചോദിക്കുന്നു. ഭക്ഷണത്തിലും മരണത്തിലും പോലും വർഗീയത കലർത്തുന്നത് ആരാണെന്ന് ഇതിനാൽ വ്യക്തമാണല്ലോ എന്ന തലക്കെട്ടിൽ പലരും കോൺഗ്രസ് വക്താവ് ഷമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.
Discussion about this post