കൊച്ചി: പ്രശസ്ത സിനിമ നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയാകർഷിക്കുകയാണ്. സിനിമയിൽ യുവ തലമുറയിലെ താരങ്ങൾ സിനിമ ലോകത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്ന രീതിയിലാണ് കുറിപ്പ്.ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ ഫെഫ്ക ജനറൽ കൗൺസിലിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാനും യുവതാരങ്ങൾ സിനിമയിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നും അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്നും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് കുറിപ്പ്.
പലരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം സ്വന്തം അഭിപ്രായം എന്ന രീതിയിലാണ് ഷിബു ജി സുശീലൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്. അണിയറ പ്രവർത്തകർ യുവ തലമുറയിലെ നടന്മാരോട് എന്തോ തെറ്റ് ചെയ്തു എന്നാ രീതിയിൽ ആണ് അവർ പ്രതികരിക്കുന്നത്. വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, ഷൂട്ടിഗിന് സമയത്ത് എത്തിരിക്കുക തുടങ്ങി ദ്രോഹം മാത്രം ചെയ്യുന്ന ഇവരെ അവരുടെ വഴിക്ക് വിടുക എന്നാണ് ഷിബു ജി സുശീലന്റെ അഭിപ്രായം. സിനിമയേ അപമാനിക്കുന്ന ഇങ്ങനെ ഉള്ളവരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി കാശ് കൊടുക്കേണ്ട കാര്യം ഇല്ലെന്നും ഇദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് ആ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയെന്നും അതിൽ അതിയായ കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂടുന്നപ്രശ്‌നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവാണ്.. ഷൂട്ടിംഗ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം…അങ്ങനെ നിരവധി തലവേദന… നമ്മൾ എന്തിന് ഇത് സഹിക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു.
”സിനിമ നിർമ്മാതാക്കൾ എന്തിനാണ് ഇവരെ വെച്ച് സിനിമഎടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്‌നകാരുടെ പുറകെ പോകാതിരിക്കുക. അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ… നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം….എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷർ, ഉറക്കമില്ലായിമ നമ്മൾ വാങ്ങണം…അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക..അവർ വേണ്ടുവോളം വിശ്രമിക്കട്ടെ… നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നതെന്ന് ” അദ്ദേഹം കുറിച്ചു.
Discussion about this post