ന്യൂഡൽഹി : അഞ്ച് തോൽവികൾക്ക് ശേഷം ഒടുവിൽ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്തെക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഡൽഹിയുടെ ജയം. കൊൽക്കത്ത ഉയർത്തിയ 128 റൺസ് വിജയ ലക്ഷ്യം വളരെ കഷ്ടപ്പെട്ടാണ് ഡൽഹി മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത കൊല്ലത്ത ജേസൺ റോയുടേയും ആന്ദ്രെ റസ്സലിന്റെയും ഭേദപ്പെട്ട പ്രകടനത്തെ തുടർന്നാണ് 20 ഓവറിൽ 127 റൺസ് എടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണ കൊൽക്കത്തക്ക് ഒരിക്കൽ പോലും ഡൽഹി ബൗളർമാർക്ക് മേൽ മേധാവിത്വം നേടാൻ കഴിഞ്ഞില്ല. ജേസൺ റോയ് 43 ഉം ആന്ദ്ര റസൽ 38 ഉം റൺസെടുത്തു. റസലിന്റെ നാല് സിക്സറുകളിൽ മൂന്നും പിറന്നത് അവസാന ഓവറിലായിരുന്നു. മിച്ചൽ മാർഷും മുകേഷ് കുമാറും ഒഴിച്ച് ഡൽഹിയുടെ നാല് ബൗളർമാരും ആറിൽ താഴെ ശരാശരി റൺസേ വിട്ടു കൊടുത്തുള്ളൂ നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയും 3 ഓവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത അക്സർ പട്ടേലുമാണ് ഡൽഹി ബൗളിംഗിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയും കൊൽക്കത്ത സ്പിന്നർമാർക്ക് മുന്നിൽ ബുദ്ധിമുട്ടി. ഡേവിഡ് വാർണറിന്റെ അർദ്ധ സെഞ്ച്വറിയാണ് ഡൽഹിയെ തുണച്ചത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ അക്സർ പട്ടേലിന്റെ സമയോചിത ഇന്നിംഗ്സാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. വാർണർ 57 ഉം മനീഷ് പാണ്ഡെ 21 ഉം അക്സർ പട്ടേൽ 19 ഉം റൺസെടുത്തു. കൊൽക്കത്ത ബൗളിംഗ് നിരയിൽ അഞ്ചിൽ താഴെ ശരാശരി റൺസ് വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ വരുൺ ചക്രവർത്തിയും അങ്കുൽ റോയും നിതീഷ് റാണയുമാണ് തിളങ്ങിയത്. ഡൽഹി ഇന്നിംഗ്സിൽ ഒരു സിക്സർ പോലും പിറന്നില്ല എന്നത് കൊൽക്കത്തയുടെ പിശുക്കൻ ബൗളിംഗിന്റെ ഉദാഹരണമാണ്.
Discussion about this post