കണ്ണൂർ: ജില്ലയിലെ മുസ്ലീം വിവാഹം സംബന്ധിച്ച് നടി നിഖില വിമലിന്റെ പരാമർശം തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ വിവാഹത്തിന് സ്ത്രീകളെ അടുക്കള ഭാഗത്ത് ഇരുത്തുന്ന രീതിയില്ല. എന്നാൽ വിവാഹത്തിനായി ഒരുക്കുന്ന പന്തലിൽ സ്ത്രീകൾക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ടെന്ന് ജയരാജൻ വ്യക്തമാക്കി. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ ഭക്ഷണം കഴിക്കാൻ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സ്ഥലം ഒരുക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്. നടിയുടെ അനുഭവത്തിൽ നിന്നായിരിക്കും അത്തരമൊരു പരാമർശം ഉണ്ടായത്. എന്നാൽ തന്റെ അനുഭവം മറിച്ചാണ്. ഇന്ന് മിക്ക സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്.
ഒരുപാട് കല്യാണങ്ങൾക്ക് താൻ പോയിട്ടുണ്ട്. അവിടെയൊന്നും ഭക്ഷണം വിളമ്പുന്നതിൽ വേർതിരിവ് കണ്ടിട്ടില്ല. എന്നാൽ വിവാഹത്തിന് ഒരുക്കുന്ന പന്തലിൽ സ്ത്രീകൾക്ക് പ്രത്യേകം മേശയും കസേരയും ഇട്ട് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. സമത്വമെന്ന ആശയം ഇത്തരക്കാരിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അഭിപ്രായ പ്രകടനത്തിന്റെ പേരിൽ നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ സ്ത്രീ-പുരുഷ സമത്വം അനിവാര്യമാണ്. പുരുഷന് ഭക്ഷണം വിളമ്പിക്കൊടുക്കാൻ മാത്രമുള്ളയാളാണ് സ്ത്രീ എന്ന മനോഭാവം തെറ്റാണ്. സ്ത്രീയും പുരുഷനും ചേർന്നതാണ് കുടുംബമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post