കോട്ടയം; കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിച്ചു പോകുന്നതുപോലെയാണ് ബിജെപിക്കാർ ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്നത് എന്ന മന്ത്രി വി.എൻ വാസവന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് എൻ ഹരി. കോട്ടയത്ത് വാസവൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ക്രിസ്മസ് തലേന്ന് കരോളിന് ഇറങ്ങിയ പെൺകുട്ടികൾ ഉൾപ്പെടെയുളള സംഘത്തെ ഡിവൈഎഫ്‌ഐക്കാർ തല്ലിയതും പേടിച്ച് ഓടിയ കരോൾ സംഘത്തെ പളളിയിൽ കടന്ന് ആക്രമിച്ചതുമായ സംഭവം ഓർമ്മപ്പെടുത്തിയായിരുന്നു എൻ ഹരിയുടെ മറുപടി.
ബിജെപി ക്രൈസ്തവ സമൂഹവുമായി ബന്ധമുണ്ടാക്കുമ്പോൾ കോട്ടയത്ത് ഉൾപ്പെടെ സിപിഎമ്മിന്റെ ആശങ്ക മനസിലാവുന്നുണ്ടെന്ന് പറഞ്ഞായിരുന്നു എൻ ഹരിയുടെ വാക്കുകൾ. ഉത്തരേന്ത്യയിലെ കാര്യമല്ല, കേരളത്തിൽ കോട്ടയത്ത് ഡിവൈഎഫ്‌ഐക്കാർ പളളി ആക്രമിച്ചപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വാസവൻ ഒന്ന് അപലപിക്കാൻ പോലും തയ്യാറായില്ലെന്ന് എൻ ഹരി ചൂണ്ടിക്കാട്ടി.
കോട്ടയം പത്താമുട്ടത്ത് സെന്റ് പോൾ സിഎംഎസ് ആൻഡ്രിക്കൽ ചർച്ചിൽ നിന്നും കരോളുമായി ക്രിസ്മസ് തലേന്ന് ഇറങ്ങിയ പെൺകുട്ടികൾ ഉൾപ്പെടെയുളള 43 അംഗ സംഘത്തെയാണ് അന്ന് ആക്രമിച്ചത്. പ്രാണരക്ഷാർത്ഥം ഭയന്ന് വിശ്വാസികൾ ഓടി പളളിയിൽ കയറിയപ്പോൾ പളളിയിൽ ചെന്ന് അവിടുത്തെ ആഹാരവും ആൾരൂപവും ഒക്കെ നശിപ്പിച്ചു. നിങ്ങൾ അല്ല അത് ചെയ്തത് എങ്കിൽ സംഭവത്തെ അപലപിച്ചോ അന്ന് താങ്കൾ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. എന്നിട്ടും അപലപിച്ചില്ല. അത് മാത്രമല്ല ഈ ക്രൂരകൃത്യം ചെയ്തവർക്കെതിരെ സ്വാധീനം ചെലുത്തി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി നീതിനിഷേധം നടത്തുകയും ചെയ്തുവെന്ന് എൻ ഹരി ചൂണ്ടിക്കാട്ടി.
നാല് വോട്ടിനു വേണ്ടി ക്രൈസ്തവ സമൂഹത്തിൽ ഭീതി ജനിപ്പിച്ച് ബിജെപിയെ അകറ്റാൻ തീവ്ര ശ്രമം നടത്തുമ്പോൾ ഇതുകൂടി ഓർത്തു നോക്കുന്നത് നല്ലതാണെന്ന് എൻ ഹരി പറഞ്ഞു. ചാരുംമൂട് കരിമുളയ്ക്കലിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി ഈസ്റ്റർ ദിനത്തിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത് വിവരാവകാശം എടുക്കാനും പരാതി നൽകാനുമൊക്കെ പോയ സിപിഎം നേതാവ് തന്നെയായിരുന്നില്ലേ. ആ കേസ് എന്തായി ഭരണത്തിൽ ഏറിയപ്പോൾ അതി വിദഗ്ദ്ധമായി തേച്ചു മായ്ച്ചു കളഞ്ഞുവെന്നും എൻ ഹരി പറഞ്ഞു.
ക്രൈസ്തവ മത മേലധ്യക്ഷൻമാരെ നികൃഷ്ടജീവികൾ എന്ന് വിളിച്ചു പിണറായി വിജയൻ അപമാനിച്ചപ്പോൾ വാസവൻ അടക്കമുള്ള ഒരു നേതാക്കളുടെയും പ്രതികരണം അന്ന് കണ്ടില്ല.
ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു ഉണ്ടായിരുന്നത്. സിപിഎം ആക്രമണം ഭയന്ന് കൂമ്പാടി പ്രദേശത്തെ നിരവധി കുടുംബങ്ങൾ രാത്രികാലങ്ങളിൽ പള്ളിയിൽ കഴിച്ചുകൂട്ടിയത് ഞങ്ങളും മറന്നിട്ടില്ല, കോട്ടയത്തെ ഒരു ക്രിസ്ത്യൻ കുടുംബവും മറന്നിട്ടില്ല.
പത്രസമ്മേളനം വിളിച്ച് പൊതുജനങ്ങൾക്കിയിലും ക്രൈസ്തവ സമൂഹത്തിനിടയിലും ഭിന്നിപ്പുണ്ടാക്കി ബിജെപിയെ അകറ്റി നിർത്താൻ തീവ്ര ശ്രമം നടത്തുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തുനോക്കുന്നത് നല്ലതാണെന്ന് പറഞ്ഞാണ് എൻ ഹരി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post