വയനാട്: കൽപ്പറ്റയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയ സൈജൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ട് ദിവസം മുൻപായിരുന്നു സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ സൈജൻ തീരുമാനിച്ചത്. ഇതേ തുടർന്ന് കൃഷിയിടത്തിൽവച്ച് വിഷം കഴിക്കുകയായിരുന്നു. അവശനിലയിൽ കണ്ടെത്തിയ സൈജനെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു സൈജന്റെ മരണം.
കൃഷിയ്ക്കായി വിവിധ ബാങ്കുകളിൽ നിന്നും 18 ലക്ഷത്തോളം രൂപ സൈജൻ വായ്പയെടുത്തിരുന്നു. എന്നാൽ കൃഷി നഷ്ടം മൂലം ഇത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതോടെയായിരുന്നു ജീവനൊടുക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ജപ്തി ഭീഷണിയിൽ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ കർഷകനും ജീവനൊടുക്കിയിരുന്നു.
Discussion about this post