കൊച്ചി : നികുതി വെട്ടിപ്പ് നടത്തിയതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപിടകൾക്ക് പിഴയായി 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടൻ പൃഥ്വിരാജ് രംഗത്ത്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. സംഭവത്തിൽ മറുനാടൻ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനലിവനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്നും താരം വ്യക്തമാക്കി.
”എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിമ്മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, മറുനാടൻ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു.” എന്ന് പൃഥ്വരാജ് പറഞ്ഞു.
40 കോടിയുടെ കള്ളപ്പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ച യുവതാരത്തിന് 25 കോടി രൂപ പിഴയായി അടയ്ക്കേണ്ടി വന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. നടനായും സംവിധായകനായും നിർമാതാവായും കഴിവ് തെളിയിച്ച പാൻ ഇന്ത്യ സ്റ്റാറായി വളർന്നുവരുന്ന യുവതാരത്തിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിവീണത് എന്ന തരത്തിലാണ് പ്രചരിച്ചത്. ഇത് പൃഥ്വിരാജ് ആണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഈ സംഭവത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.
”വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും
PS : ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല” എന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post