ടെഹ്റാൻ; സ്ത്രീകൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാന്റെ തലസ്ഥാനത്തുടനീളം ഫ്ലക്സ് ബോർഡുകൾ. ശിരോവസ്ത്രം ധരിക്കാതെ ധാരാളം സ്ത്രീകളും, പെൺകുട്ടികളും പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതിനെ തുടർന്നാണ് ഇറാൻ വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.
ഹിജാബ് ധരിക്കാത്തതിൻറെ പേരിൽ 22 കാരിയായ മഹ്‌സ അമിനി രാജ്യത്തെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വൻ പ്രക്ഷോഭങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. മാസങ്ങൾ നീണ്ട പ്രതിഷേധത്തിന് ശേഷം വിഷയം അല്പം തണുത്തിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രകോപനവുമായി ഇറാൻ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഹിജാബ് നിർബന്ധമാക്കാൻ പല രീതിയിലുള്ള ഭീഷണികളും സർക്കാർ പയറ്റുന്നുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ജോലി ചെയ്യുന്ന ചില ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. ഹിജാബ് നിർബന്ധമാണെന്ന് സബ്‌വേകളിലും വിമാനത്താവളങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോലീസും സന്നദ്ധപ്രവർത്തകരും വാക്കാലുള്ള മുന്നറിയിപ്പ് നൽകുന്നു. ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകളെ വാഹനത്തിൽ കയറ്റിയ ഡ്രൈവർമാരെയും പോലീസ് ലക്ഷ്യമിടുന്നുണ്ട്.
സർക്കാരിൻറെ ഈ ഭീഷണികളൊന്നും ഒരു തരത്തിലും മുഖവിലയ്ക്കെടുക്കാതെയാണ് ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാൽ മുന്നറിയിപ്പ് ശക്തമാക്കി സർക്കാർ മുന്നോട്ട് പോയാൽ പ്രതിഷേധം വീണ്ടും ആളിക്കത്തിക്കുമെന്നാണ് ഇറാനിലെ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.നിലവിൽ അതിവേഗം പുരോഗമിക്കുന്ന ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളുമായുള്ള തർക്കം മൂലം ഇറാൻ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇതിനിടയിൽ വീണ്ടും ഒരു ആഭ്യന്തര പ്രക്ഷോഭം ഇറാന് വലിയെ വെല്ലുവിളികൾ സൃഷ്ടിക്കും.
സർക്കാരിൻറെ ഭീഷണിയ്ക്ക് വില നൽകില്ല. അനന്തരഫലങ്ങൾ പ്രശ്നമല്ല. ഞങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണം. തങ്ങളുടെ പെൺമക്കളുടെ നല്ല ഭാവിക്കും വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും സ്ത്രീകൾ പറയുന്നു. എല്ലാ ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ ഹിജാബ് ധരിക്കാതെ ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്കും പോകും, അപ്പോൾ സർക്കാർ എന്തു ചെയ്യുമെന്ന്, 23 വയസ്സുള്ള വിദ്യാർത്ഥി ഷെർവിൻ ചോദിക്കുന്നു. ഞങ്ങളെ വെറുതെ വിടൂ, ഇതാണ് സർക്കാരിനോട് ഞങ്ങൾക്ക് പറയാനുള്ളത്, 29 വയസ്സുകാരി ഫിദ പറയുന്നു.
ഇറാനും അയൽരാജ്യമായ താലിബാനിലും സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണ്. സെപ്റ്റംബറിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കാണുന്നത് വളരെ അപൂർവമായിരുന്നു. എന്നാൽ ഇപ്പോൾ , ടെഹ്‌റാനിലെ ചില പ്രദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾ പതിവുകാഴ്ചയാണ്. മുസ്ലീം സ്ത്രീകൾക്ക്, ശിരോവസ്ത്രം ദൈവത്തോടുള്ള ഭക്തിയുടെ സൂചനയാണ്, അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുടെ മുന്നിൽ എളിമയുടെയും, വിനയത്തിൻറെയും അടയാളമായാണ് ഇറാനിൽ ഹിജാബ് വിലയിരുത്തപ്പെടുന്നത്.
Discussion about this post