ഇസ്ലാമാബാദ്; പാകിസ്താനിലും പഞ്ചാബ് പ്രവിശ്യകളിലും അക്രമം നടത്തിയവരെ പിടികൂടാനായി അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പ്രവിശ്യ ഗവൺമെന്റ്. അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് പാകിസ്താനിലും പഞ്ചാബിന്റെ ഭാഗങ്ങളിലും പല തരത്തിലുള്ള അക്രമങ്ങളാണ് അഴിച്ചുവിട്ടത്.
അറസ്റ്റിന് ശേഷമുണ്ടായ അക്രമങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തിയ ശേഷം സംഘം പ്രവിശ്യ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിക്കും. നിലവിലെ കാവൽ മുഖ്യമന്ത്രി ആയ മൊഹ്‌സിൻ നഖ്വി എല്ലാ കുറ്റവാളികളേയും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാനെതിരെ മെയ് 1ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വാറണ്ട് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് നടന്നതോടെ ഇമ്രാൻ ഖാനെ പിന്തുണക്കുന്നവർ റാവൽപിണ്ടിയിലെ പാകിസ്താൻ സൈനിക ആസ്ഥാനവും ലാഹോറിലെ പോലീസ് കമാൻഡറുടെ വസതിയും ആക്രമിച്ചു. കൂടാതെ നഗരത്തിലെ പല ഭാഗങ്ങളിലും തീവെപ്പ്, കല്ലേറ്, പോലീസുകാരുമായി ഏറ്റുമുട്ടൽ എന്നിവയും നടന്നു. വെള്ളിയാഴ്ച ഇമ്രാൻഖാന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ച ഇസ്ലാമാബാദ് ഹൈക്കോടതി മെയ് 15 വരെ കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും സംരക്ഷണം ഉറപ്പു നൽകുകയും ചെയ്തു. ജാമ്യം ലഭിച്ച ശേഷം ഇമ്രാൻ ഖാൻ സമൻ പാർക്കിലെ വസതിയിലേക്കാണ് പോയത്.
Discussion about this post