തൃശ്ശൂർ: മലപ്പുറത്ത് ബിഹാറി വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ലോകത്തിനു മുന്നിൽ വീണ്ടും കേരളം നാണം കെട്ടിരിക്കുന്നു. ആൾക്കൂട്ട വിചാരണയും കൊലപാതകവും നടന്നിട്ടും അപലപിക്കാനോ ഗൗരവത്തോടെ നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ ആക്രമണമാണ് നടന്നത്. അതിഥി തൊഴിലാളികൾ എന്ന മധുര വർത്തമാനത്തിനപ്പുറം സർക്കാറിന് അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന വിഷയങ്ങൾ പെരുപ്പിച്ചു കാട്ടി പ്രതികരിക്കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിംലീഗിന്റെ കോട്ടയായറിയപ്പെടുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ലീഗ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും ഇതുവരെ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളിൽ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും ഇവിടെ മൗനത്തിലാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ മൃതദേഹം കാണാനോ പോലും മന്ത്രിമാരോ സർക്കാർ പ്രതിനിധികളോ, ജനപ്രതിനിധികളോ തയ്യാറാകുന്നില്ല. കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിന് കളങ്കമാണിത്. മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിരമായി 50 ലക്ഷം രൂപ സഹായധനം നല്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങളും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനവും ആഭ്യന്തരവകുപ്പിന്റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകൾ ദേശീയ ഏജൻസികൾ മാത്രമാണ് അന്വേഷിക്കുന്നത്. കേരള പോലീസിന് മയക്കുമരുന്ന് പിടികൂടുന്നതിൽ ഒരു താൽപര്യവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയിട്ടും കേരളസർക്കാരിന് അനക്കമില്ല. സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം നിർബാധം നടക്കുകയാണ്. കേരള പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മയക്കുമരുന്ന് ഒഴുകുന്നതിൽ ഭരണകക്ഷി നേതാക്കളായ ചിലർക്കും പങ്കുണ്ട്. അടുത്തകാലത്തായി ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളാക്കപ്പെട്ടത് സിപിഎം പ്രവർത്തകരാണ് . ഏത് ക്രിമിനലുകൾക്കും സുരക്ഷിത സ്ഥാനമായി കേരളം മാറി. നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ,ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ, തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് .സി. മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post