തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവായ വിശാഖിന്റെ പേര് തിരുകി കയറ്റിയ വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി. വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറിനെ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിച്ചത്.
രജിസ്ട്രാറുടെ ഓഫീസിന് മുൻപിൽ പോലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ ബലപ്രയോഗവും ഉണ്ടായി. പോലീസിനെ വെട്ടിച്ച് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ച കല്യാണിയെ വനിതാ പോലീസെത്തിയാണ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്. എബിവിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗംങ്ങളായ അനന്തു, സധീർദ്ധൻ, വിഷ്ണു എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസമാണ് പൊതുസമൂഹം ഞെട്ടിയ ആൾമാറാട്ടത്തിന്റെ കഥ പുറത്തുവന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുളള കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്‌ഐയിലെ ആരോമലും അനഘയുമാണ് മത്സരിച്ചത്. ഇരുവരും വിജയിക്കുകയും ചെയ്തു. എന്നാൽ കോളജിൽ നിന്നും സർവ്വകലാശാലയിലേക്ക് അയച്ച കൗൺസിലർമാരുടെ പട്ടികയിൽ അനഘയുടെ പേര് മാറ്റി ഒന്നാം വർഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാർത്ഥിയായ എ വിശാഖിനെ ഉൾപ്പെടുത്തുകയായിരുന്നു.
എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. ഇയാളെ സർവ്വകലാശാല യൂണിയൻ ചെയർമാൻ പദവിയിലേക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു ആൾമാറാട്ടം. സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും നേതാക്കളുടെ ഒത്താശയോടെ ആയിരുന്നു വിദ്യാർത്ഥി സമൂഹത്തെ മുഴുവൻ വഞ്ചിക്കുന്ന ആൾമാറാട്ടം. സംഭവം വിവാദമായതോടെ വിശാഖിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി തലയൂരാനാണ് എസ്എഫ്‌ഐയുടെ നീക്കം.
Discussion about this post