ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ പിടിയിൽ. സമാൻ പാർക്ക് റസിഡൻസിയിലെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെയാണ് പാക് പഞ്ചാബ് പോലീസ് പിടികൂടിയത്. കോർ കമാൻഡറുടെ വീട് നശിപ്പിച്ചതിനും ആക്രമണം നടത്തിയതിനും പോലീസ് തിരയുന്ന പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
ഇതോടെ രാജ്യവ്യാപകമായി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. നിലവിൽ ഇമ്രാൻ ഖാന്റെ വീട് പോലീസ് വളഞ്ഞിരിക്കുകയാണ്. വീടിനുള്ളിൽ കയറി പരിശോധിച്ച് ഭീകരരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഇമ്രാൻ ഖാന്റെ വീട്ടിൽ 40 ഓളം ഭീകരരെ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ പോലീസിനെ ഏൽപ്പിക്കണമെന്ന് പാക് പഞ്ചാബ് ഭരണകൂടം ഉത്തരവിട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ ഭീകരരെ പോലീസിന് ഏൽപ്പിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പോലീസ് ഇമ്രാന്റെ വീടിന് മുന്നിൽ തമ്പടിച്ചത്. സമയപരിധി അവസാനിച്ചതിനാൽ ഇമ്രാന്റെ അനന്തരവൻ ഹസൻ നിയാസി ഉൾപ്പെടെയുള്ള ഭീകരരെ പിടികൂടാൻ സമാൻ പാർക്കിൽ പോലീസ് റെയ്ഡ് നടത്തിയേക്കുമെന്ന് മന്ത്രി പറഞ്ഞു.
യന്ത്രങ്ങളുമായി പോലീസ് ഉദ്യോഗസ്ഥർ സമാൻ പാർക്കിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇമ്രാന്റെ വസതിയിലേയ്ക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു. പ്രദേശത്ത് ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post