ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറായി നിൽക്കുന്ന കുട്ടികളെ അവസാന നിമിഷം ടിക്കറ്റ് ഏടുക്കാൻ ഏൽപിച്ച ഏജൻസി കൈയൊഴിയുകയായിരുന്നു. ഇതോടെ പരിശീലകരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി. എന്നാൽ വിവരം അറിഞ്ഞടുയൻ സുരേഷ് ഗോപി മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി സഹായിക്കുകയായിരുന്നു. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ള വളരെ നിർദ്ധനരായ ആ കുട്ടികൾ അത്രയും ബുദ്ധിമുട്ടിയാണ് യാത്രക്കുള്ള പണം ശരിയാക്കിയത്. എന്നാൽ ഏജൻസി അവസാന നിമിഷം കൈയ്യൊഴിയുമെന്ന് അവർ കരുതിയില്ല. അതോടെ മാതാപിതാക്കളോട് ഇനി എന്ത് പറയണമെന്ന് ആലോചിച്ച് പരിശീലകരും അസ്വസ്ഥരായി. ഇവർ ഈ വിവരം തന്നെ വിളിച്ച് അറിയിച്ചു.
പണത്തിന്റെ കുറവ് കൊണ്ട് എന്തായാലും മത്സരസ്ഥലത്തെത്താൻ ആ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് പറഞ്ഞെങ്കിലും വഴി അവ്യക്തമായിരുന്നുവെന്ന് സന്ദീപ് വാര്യർ പറയുന്നു. അപ്പോഴാണ് സുരേഷ് ഗോപി ഫോണിലേക്ക് വിളിച്ചത്. കാര്യം പറഞ്ഞയുടനെ അവരുടെ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ തരാം എന്ന് സുരേഷ് ഗോപി വാക്ക് നൽകി. തുടർന്ന് അടുത്ത ദിവസം തന്നെ പണം കൈമാറിയെന്ന് സന്ദീപ് വാര്യർ കുറിപ്പിൽ വിവരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
വളരെയധികം സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ ഏറെ വൈകിയാണ് തൃശ്ശൂരിൽ നിന്ന് ഹരി വിളിക്കുന്നത്. പഞ്ചഗുസ്തിയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ കരസ്ഥമാക്കിയിട്ടും, മുഖ്യമന്ത്രിയുടേതടക്കം ഉറപ്പുകൾ ലഭിച്ചിട്ടും സ്വപ്നമായ സർക്കാർ ജോലി നേടാൻ സാധിക്കാത്തതിന്റെ വിഷമവുമായി ഹരി മുൻപും ബന്ധപ്പെട്ടിട്ടുണ്ട്. കഴിയാവുന്ന രീതിയിൽ സഹായിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.
ഇത്തവണ വിളിച്ചത് അയ്യന്തോൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന EDUFIT ട്രെയിനിംഗ് സെന്ററിലെ കുട്ടികൾ ചെന്ന് പെട്ട ഒരു വിഷമാവസ്ഥയെ പറ്റി പറയാനാണ്. 45 കുട്ടികളാണ് ജമ്മുവിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഇന്ന് യാത്ര തിരിക്കേണ്ടത്. കൂടുതലും പത്താം ക്ലാസിനു താഴെയുള്ള ചെറിയ പെൺകുട്ടികളാണ്. എന്നാൽ അവസാന നിമിഷത്തിൽ ടിക്കറ്റ് ഏടുക്കാൻ ഏൽപിച്ച ഏജൻസി കൈയൊഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയായിരുന്നു ഹരിയും സൗമ്യയും അടങ്ങുന്ന പരിശീലകരും അക്കാദമി ഭാരവാഹികളും. ടിക്കറ്റ് ശരിയാക്കാൻ പലരെയും ബന്ധപ്പെടുകയും ഒടുവിൽ അത് ശരിയാകുകയും ചെയ്തപ്പോൾ ആശ്വാസമായി.
എന്നാൽ തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ള വളരെ നിർദ്ധനരായ ആ കുട്ടികൾ അത്രയും ബുദ്ധിമുട്ടിയാണ് യാത്രക്കുള്ള പണം ശരിയാക്കിയെതെന്നും ഏജൻസി അവസാന നിമിഷത്തിൽ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും, അവരുടെ മാതാപിതാക്കളോട് ഇനി എന്ത് പറയണമെന്ന് ആലോചിച്ചു ഭയമാകുന്നെന്നും പരിശീലകയായ സൗമ്യ പറയുമ്പോൾ അവരുടെ നിസ്സഹായാവസ്ഥ മുഴുവൻ ആ ശബ്ദത്തിൽ ഉണ്ടായിരുന്നു.
ഇത്രയും പേർക്ക് വീണ്ടും ടിക്കറ്റ് എടുക്കാൻ വേണ്ട പണത്തിന്റെ കണക്കിലായിരുന്നു അവരുടെ പേടി മുഴുവനും. പണത്തിന്റെ കുറവ് കൊണ്ട് എന്തായാലും മത്സരസ്ഥലത്തെത്താൻ ആ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുമ്പോഴും വഴി അവ്യക്തമായിരുന്നു. വാക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യും മുൻപ് ആണ് കയ്യിലുള്ള മറ്റൊരു ഫോണിലേക്ക് സുരേഷേട്ടന്റെ കോൾ വരുന്നത്. കാര്യം പറഞ്ഞയുടനെ അവരുടെ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ തരാം എന്ന് അദ്ദേഹം വാക്ക് പറഞ്ഞു.
ഇന്ന് കാലത്ത് അദ്ദേഹം തൃശ്ശൂരിലെ മുള്ളൂർ ഗ്രാമീണ വായനശാല ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിനു തുക അയച്ച് കൊടുക്കുകയും അവർ അത് അദ്ദേഹത്തിന്റെ പേരിൽ ഹരിക്കും സൗമ്യക്കും കൈമാറുകയും ചെയ്തു. അവരുടെ കണ്ണുകളിലെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. ഇന്ന് രാത്രി അവർ ജമ്മുവിലേക്ക് യാത്ര തിരിക്കും. ഒരു സൗകര്യങ്ങൾക്കും കുറവില്ലാതെ അവർ അവിടെ മത്സരിക്കും. നമ്മുടെ കുട്ടികൾ വിജയിക്കുക തന്നെ ചെയ്യും.
സുരേഷേട്ടാ നന്ദി…
Discussion about this post