തിരുവനന്തപുരം: പുതിയ പാർലമെന്റ് കെട്ടിടത്തിൽ കേന്ദ്രസർക്കാർ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഇന്ത്യയുടെ രാജാവാണ് താൻ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ഒരുകാലത്ത് ഉപേക്ഷിച്ച ചെങ്കോൽ തിരിച്ചു കൊണ്ടുവരികയാണെന്നാണ് എംഎ ബേബിയുടെ അഭിപ്രായം. അതേസമയം ബേബിയുടെ പരാമർശത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
ചെങ്കോലും കിരീടവും ഉപേക്ഷിച്ചു എന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദർശമെന്ന് എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാർ ഏറ്റെടുത്തത് സുൽത്താൻമാരിൽ നിന്നും രാജാക്കന്മാരിൽ നിന്നും ആണ്. 1947 ഓഗസ്റ്റ് 14ന് തമിഴ്‌നാട്ടിലെ പുരോഹിതർ നെഹ്രുവിന് ഒരു ചെങ്കോൽ നല്കി എന്നാണ് ഇപ്പോഴത്തെ സർക്കാർ പറയുന്നത്. ഉറപ്പായും, താൻ രാജാവല്ല, ജനപ്രതിനിധിയാണെന്ന് അറിയാമായിരുന്ന പ്രധാനമന്ത്രി നെഹ്രു ആ ചെങ്കോൽ ഒരിടത്തും സ്ഥാപിച്ചില്ല.
ഇന്ത്യയുടെ രാജാവാണ് താൻ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ആ ചെങ്കോൽ തിരിച്ചു കൊണ്ടുവരികയാണ്. പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഒരു ചെങ്കോൽ സ്ഥാപിക്കും എന്ന് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി അടയാളങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഉണ്ടാവും എന്നും അമിത് ഷാ പറഞ്ഞു.
ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുപോലുമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷുകാരുടേയും ,അവർക്ക് മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെയും കാലത്തെ മൂല്യങ്ങളാണ് ആർഎസ്എസുകാരെ നയിക്കുന്നത്. ആധുനിക ഇന്ത്യ , കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
എന്നാൽ പോസ്റ്റിന് താഴെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇങ്ങനെ കരഞ്ഞ് തീർത്തോളൂ എന്നാണ് ബേബിയ്ക്ക് ആളുകൾ നൽകുന്ന ഉപദേശം. ജീവിതകാലം മൊത്തം ഇങ്ങനെ കരഞ്ഞ് തീർക്കാനാണ് പ്രസ്ഥാനത്തിലും അതിന്റെ നേതാക്കൾക്കും യോഗമെന്നും ആളുകൾ പറയുന്നു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ചവരാണ് ആർഎസ്എസ്. ചരിത്രം ഒന്നുകൂടി വിശദമായി എംഎ ബേബി പഠിക്കണമെന്നും വിമർശനമുണ്ട്.
Discussion about this post