ബീജിങ്: ചൈനീസ് കമ്പനികളുടെ വ്യാവസായിക ലാഭത്തിൽ വൻ ഇടിവ്. 2023 ലെ ആദ്യ നാല് മാസത്തിൽ 21.4 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ മാത്രം 18.2 ശതമാനത്തോളം ഇടിവുണ്ടായതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
മാർച്ച് മാസത്തിൽ 19.2 ശതമാനം ഇടിവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഏപ്രിലിലും വ്യാവസായിക ലാഭത്തിൽ മെച്ചമുണ്ടാക്കാനാകാതെ പോയത്. ജനുവരി മുതൽ ഏപ്രിൽ വരെയുളള കാലയളവിൽ മുൻവർഷം ഇക്കാലയളവിനെ അപേക്ഷിച്ച് 21.4 ശതമാനത്തോളം ഇടിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര വിപണിയിലെ മോശം അവസ്ഥയും കയറ്റുമതി ഡിമാന്റിലെ കുറവുമാണ് കമ്പനികൾക്ക് പ്രധാനമായും വെല്ലുവിളിയായത്. ലോകത്തെ ഏറ്റവും വലിയ പേഴ്‌സണൽ കംപ്യൂട്ടർ നിർമാതാക്കളിൽ ഒരാളായ ലെനോവോ എട്ട് മുതൽ ഒൻപത് ശതമാനം വരെ തൊഴിലാളികളെയാണ് വെട്ടിക്കുറച്ചത്. പേഴ്‌സണൽ കംപ്യൂട്ടറുകൾക്ക് ആഗോളവിപണിയിൽ ഡിമാന്റ് കുറഞ്ഞത് ലെനോവോയുടെ ബിസിനസിനെയും ബാധിച്ചതായി കമ്പനി ചൂണ്ടിക്കാട്ടുന്നു.
വ്യാവസായിക ലോഹങ്ങളുടെയും സ്റ്റീലിന്റെയും നിർമാണമേഖലയിലും പ്രതിസന്ധി വ്യാപിച്ചിട്ടുണ്ട്. 41 പ്രധാന വ്യവസായ മേഖലകളിൽ 27 ലും ലാഭത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ചില മേഖലകളിൽ 99 ശതമാനത്തിലധികമാണ് ഇടിവുണ്ടായിരിക്കുന്നത്. വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിപണിയിൽ ഡിമാന്റ് വർദ്ധിപ്പിക്കാനും വിപുലീകരിക്കാനും ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. പിന്നീട് ഉത്പാദനവും മാർക്കറ്റിങ്ങും ശക്തമാക്കാനും ബിസിനസ് രംഗത്ത് ആത്മവിശ്വാസം ഉയർത്താനുളള നടപടികൾ സ്വീകരിക്കാനുമാണ് പദ്ധതി.
Discussion about this post