തിരുവനന്തപുരം; ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ യുകെ വിമാനത്താവളത്തിൽ വെച്ച് കരണത്തടിച്ചുവെന്ന സോഷ്യൽ മീഡിയ ചർച്ചയുടെ യാഥാർത്ഥ്യം എന്തെന്ന് അറിയാതെ സമൂഹമാദ്ധ്യമങ്ങൾ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നെങ്കിലും ഇതിൽ തല്ലുന്ന ദൃശ്യങ്ങൾ ഇല്ല. പകരം ഷാജന്റെ പിന്നാലെ ഓടിയെത്തി കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നതാണുളളത്.
ഈ അസഭ്യവാക്കുകൾക്ക് ഒപ്പം ഞാൻ കുറച്ച് നാളായി നിന്നെ നോക്കി ഇരിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ വീഡിയോ കട്ട് ആകുന്നു. ഷാജൻ അസഭ്യവർഷം നടത്തുന്ന ആൾക്ക് നേരെ തിരിയുമ്പോഴാണ് വീഡിയോ കട്ട് ആകുന്നത്. അതുകൊണ്ടു തന്നെ പിന്നെ എന്താണ് സംഭവിച്ചതെന്നാണ് വീഡിയോ പങ്കുവെച്ച് പലരും ചോദിക്കുന്നത്. അതിനിടെ ഷാജനെ തല്ലിയത് യുകെയിലുളള ചലച്ചിത്ര നിർമാതാവും ഇടത് പ്രവർത്തകനുമാണെന്ന തരത്തിലുളള പ്രചാരണവും പ്രത്യക്ഷപ്പെട്ടു.
ഷാജന്റെ വിമർശനങ്ങൾക്ക് തുടർച്ചയായി ഇരകളായിട്ടുളള ഇടത് സോഷ്യൽ മീഡിയ ബുദ്ധിജീവികളാണ് ചിത്രം പങ്കുവെച്ച് തല്ലിയത് ആരാണെന്ന് വെളിപ്പെടുത്തിയത്. ഇയാളുടെ ഫേസ്ബുക്ക് ഐഡിയിൽ ഷാജൻ അനുകൂലികൾ ഇരച്ചെത്തി അസഭ്യവർഷം തുടങ്ങുകയും ചെയ്തു. അതീവ സുരക്ഷയുളള യുകെ വിമാനത്താവളത്തിൽ ഒരാളെ കായികമായി കൈകാര്യം ചെയ്യാനാകില്ലെന്നും ഷാജൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ വീട്ടിൽ തിരിച്ചെത്തിയ ഷാജൻ എയർപോർട്ടിൽ സംഭവിച്ച കാര്യം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. തനിക്ക് നേരെ തെറിവിളിച്ച് വന്ന ആളെ താൻ ആണ് മർദ്ദിച്ചതെന്നാണ് ഷാജന്റെ അവകാശവാദം. സഖാവ് ആണ് ആക്രമിച്ചതെന്നും ഷാജൻ പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ രാവിലെ മുതൽ ഈ വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഷാജന്റെ വിമർശനം നിരന്തരം ഏറ്റുവാങ്ങുന്ന സൈബർ സഖാക്കളാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് ഷാജനെ അനുകൂലിക്കുന്നവരും. അടുത്ത ദിവസം സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും ഷാജൻ സ്‌കറിയ പറയുന്നു.
Discussion about this post