മലപ്പുറം: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിൽ സംസ്ഥാനത്ത് വീണ്ടും എൻഐഎ പരിശോധന. നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിലാണ് എൻഐഎ സംഘം എത്തിയത്. പരിശോധനയിൽ നിർണായക രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ഷെരീഫ് എന്ന ആളുടെ വീട്ടിൽ ആയിരുന്നു എൻഐഎയുടെ പ്രധാന പരിശോധന. ഇവിടെ നിന്നുമാണ് രേഖകൾ പിടിച്ചെടുത്തത്. പരിശോധനയ്ക്കായി സംഘം എത്തിയപ്പോൾ ഷെരീഫ് സ്ഥലത്ത് എത്തിയില്ല. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എൻഐഎ സംഘം മടങ്ങി.
മലപ്പുറത്തിന് പുറമേ കാസർകോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ പരിശോധന നടത്തി. കുഞ്ചത്തൂർ സ്വദേശി മുനീറിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. എൻഐഎ സംഘത്തിനൊപ്പം പോലീസും ഉണ്ട്.
അതേസമയം സമാന കേസിൽ സംസ്ഥാനത്തിന് പുറത്തും പരിശോധന തുടരുകയാണ്. ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് പരിശോധന.
Discussion about this post