കൊച്ചി: ഡൽഹിയിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതികരണം നടത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട് അഭിവാദ്യം നേരാനെത്തിയ എഎ റഹീമിനെ ഓടിച്ചത് കണ്ടം വഴി. പികെ ശശിക്കെതിരായ പീഡന പരാതിയും തീവ്രത കുറഞ്ഞ പീഡനമെന്ന സഖാക്കളുടെ കണ്ടെത്തലും ഉൾപ്പെടെ നിരത്തിയാണ് റഹീമിനെതിരെ കമന്റ് ബോക്‌സിൽ വെട്ടുകിളി ആക്രമണം അരങ്ങേറിയത്.
നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റ് ലോകരാജ്യങ്ങൾക്ക് മുൻപിൽ അപമാനിക്കുന്നത് ഭൂഷണമല്ലെന്നും അവരുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തണമെന്നും നീതിയുടെ സാക്ഷികൾ ആകണമെന്നുമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക്് പോസ്റ്റ്. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ താരങ്ങളെ പോലീസ് നീക്കം ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു
ഈ പോസ്റ്റിന്റെ കമന്റിലാണ് ധീരമായ നിലപാടിന് അഭിവാദ്യങ്ങൾ നേർന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എഎ റഹീം എത്തിയത്. എന്നാൽ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐക്കാരിയുടെ പരാതിയിൽ ധീര നിലപാട് കണ്ടില്ലല്ലോയെന്ന ചോദ്യവുമായി ചിലർ രംഗത്തെത്തിയതോടെ റഹീമിന്റെ നിലപാടിലെ പൊളളത്തരം തുറന്നുകാട്ടുന്നതായി. പിന്നാലെ റഹീമിനെ കണ്ടം വഴി ഓടിക്കുന്ന കമന്റുകളുടെ ചാകരയായിരുന്നു.
ബാലരാമപുരത്ത് മദ്രസയിൽ ഒരു പെൺകുട്ടി മരിച്ചപ്പോൾ ഈ നിലപാട് കണ്ടില്ലല്ലോയെന്ന് ചോദിച്ചവരുണ്ട്. കെ റെയിൽ കല്ല് കുഴിച്ചിടൽ നടന്നപ്പോൾ കേരള പോലീസ് കുറെ പാവങ്ങളെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഫോട്ടോ കണ്ടിരുന്ന്, അന്ന് അണ്ണൻ ജനിച്ചിട്ടില്ലായിരുന്ന് തുടങ്ങിയ കമന്റുകളും ഉണ്ട്.
സുരാജ് പ്രതികരിച്ചത് നന്നായി, ഇനി സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് രണ്ട് വാക്ക് എന്നും ചിലർ പരിഹസിച്ചു. ഇതുപോലെ കേരളത്തിൽ നടക്കുന്ന കാര്യങ്ങളിൽ കൂടി പ്രതികരിക്കാൻ സമയം കണ്ടെത്തണമെന്നും അപ്പൊഴൊക്കെ ഇവിടെ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിയില്ലെന്നും കമന്റുകളിൽ ചിലർ ഉപദേശിച്ചു.
ടൊവിനോ ഉൾപ്പെടെയുളളവർ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഈ കൂട്ടത്തിലാണ് സുരാജ് വെഞ്ഞാറമ്മൂടും പോസ്റ്റ് പങ്കുവെച്ചത്.












