ബെയ്ജിംഗ് : ഭൂമിക്കടിയിലുളള നിഗൂഢതകൾ കണ്ടെത്താൻ രഹസ്യനീക്കങ്ങളുമായി ചൈന. പത്ത് കിലോമീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചൈനയിൽ നടക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിലേക്കെത്തി നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം.
സിൻജിയാങ് പ്രവിശ്യയിലെ ടാരിം ബേസിനിലാണ് ഗവേഷണ പരിപാടികൾ പൊടിപൊടിക്കുന്നത്. ഭൂമിയുടെ ആരുമറിയാത്ത ചരിത്രത്തെക്കുറിച്ചുളള വിവരങ്ങൾ കണ്ടെത്താനാകുമെന്ന് ചൈനീസ് ഗവേഷകർ പ്രതീക്ഷിക്കുന്നു. 145 ദശലക്ഷം വർഷങ്ങൾക്ക് മുൻപുളള ക്രിറ്റേഷ്യസ് കാലഘട്ടത്തേക്കുറിച്ച് പഠിക്കാൻ, ക്രിറ്റേഷ്യസ് സിസ്റ്റം എന്നറിയപ്പെടുന്ന പാളി കുഴിച്ച് പാറകൾ കണ്ടെത്താനുളള ഗവേഷണമാണ് ചൈനയിൽ നടക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയായ തക്ലിമാകൻ മരുഭൂമിയ്ക്ക് സമീപമുള്ള പ്രദേശത്താണ് ഖനനം.
പാറകൾ കുഴിച്ച്, ഭൂപ്രകൃതിയുടെ പരിണാമം, കാലാവസ്ഥാ വ്യതിയാനം, ജീവന്റെ ആരംഭം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്‌നിപർവ്വത സ്‌ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, കാലാവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവ പോലുള്ള സുപ്രധാന സംഭവങ്ങൾ തിരിച്ചറിയാനും ഇവ നടന്ന കാലഘട്ടങ്ങൾ കണ്ടെത്താനും പുരാതന ജീവനുകളെക്കുറിച്ച് പഠിക്കാനും ഇവ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഭൂമിയുടെ അജ്ഞാതമായ പ്രദേശത്തെക്കുറിച്ച് പര്യവേക്ഷണം ചെയ്യാനും മനുഷ്യന്റെ അറിവ് വികസിപ്പിക്കാനുമുള്ള ധീരമായ ശ്രമമാണ് 10,000 മീറ്ററിലധികം ആഴത്തിലുള്ള കുഴിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഗവേഷണത്തിന്റെ ഭാഗമായ സാങ്കേതിക വിദഗ്ധൻ വാങ് ചുൻഷെങ് പറഞ്ഞു.
എന്നാൽ ചൈനയുടെ ഈ ഗവേഷണം ലോകരാജ്യങ്ങളിലെ ആശങ്കയിലാത്തിയിരിക്കുകയാണ്. വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. ഇത് മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മുക്തമാകാൻ ഇന്നും പല രാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. ഇത് ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തി. അതുകൊണ്ട് തന്നെ ഈ ഗവേഷണം ചൈനയുടെ മറ്റൊരു തന്ത്രമാണോ എന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. ഇത്രയും ആഴത്തിൽ ഭൂമി കുഴിക്കുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചൈന ചിന്തിക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ ദ്വാരത്തിന് പത്ത് കിലോമീറ്റർ ആഴമുണ്ടെങ്കിലും, ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം എന്ന റെക്കോർഡ് തകർക്കാൻ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ റെക്കോർഡ് റഷ്യയിലെ കോല സൂപ്പർഡീപ്പ് ബോർഹോളിനാണ്. 12,262 മീറ്ററാണ് ഇതിന്റെ ആഴം. ഭൂമിയുടെ പുറം പാളിയെക്കുറിച്ചും മാന്റിലിനെക്കിുറിച്ചുമുള്ള പഠനങ്ങൾക്ക് വേണ്ടിയാണ് 1990 കളിൽ റഷ്യ ഈ കുഴിയുണ്ടാക്കിയത്. എന്നാൽ താപനില 180 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ 1992 ൽ റഷ്യ ഗവേഷണം നിർത്തുകയായിരുന്നു.
Discussion about this post