കൊച്ചി : മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചയാൾ പിടിയിൽ. ഇതരസംസ്ഥാന ടാങ്കർ ലോറി ഓടിച്ച തമിഴ്‌നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് (29) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തൃശൂരിലേക്ക് പോകുമ്പോൾ കളമശേരി തോഷിബ ജംക്ഷനു സമീപത്ത് വച്ചാണ് സുരേഷ് ഗോപിയുടെ വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തിരികെ പോകുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും ഇയാൾ ശ്രദ്ധിച്ചില്ല. അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച് ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിട്ടില്ല. തുടർന്ന് സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.
ഇതോടെ അങ്കമാലിയിൽ വെച്ച് ലോറി തടഞ്ഞുനിർത്തിയ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
Discussion about this post