കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന പതിനൊന്നു വയസ്സുകാരൻ നിഹാലിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ വൈകിട്ടോടെയായിരുന്നു ദാരുണസംഭവം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ. കുട്ടിയുടെ അരയ്ക്ക് താഴെയാണ് കടിയേറ്റത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കുഞ്ഞിന്റെ മരണം അതീവ ദു:ഖകരമായ സംഭവമാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംഭവത്തിൽ അതിയായ വേദനയും ദു:ഖവുമുണ്ട്. ദാരുണമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സർക്കാർ കൃത്യമായ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു.
ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പണം നീക്കിവച്ച് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പ്രാദേശികമായ എതിർപ്പുകളെ തുടർന്നാണ് അവ ആരംഭിക്കാൻ കഴിയാതിരുന്നത്. അപൂർവ്വം ചില സ്ഥലങ്ങളിലെ എതിർപ്പുകളെ മറികടന്ന് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിച്ചു. എതിർപ്പുകൾ നേരിട്ട് ഇവ എത്രയും വേഗം ഈ സ്ഥലങ്ങളിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post