റോം: ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്‌കോണി അന്തരിച്ചു. 86 വയസായിരുന്നു. ലുക്കേമിയയ്ക്ക് ചികിത്സയിലായിരുന്നു ബെർലൂസ്‌കോണി. ലൈംഗിക വിവാദമുൾപ്പെടെ ബെർലൂസ്‌കോണിയുടെ ജീവിതം വിവാദങ്ങളാൽ സംഭവബഹുലമായിരുന്നു. പക്ഷെ ഇറ്റലിയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ ഉടച്ചുവാർക്കുന്നതിൽ ബെർലൂസ്‌കോണി നിർണായക പങ്കാണ് വഹിച്ചിട്ടുളളത്.
കഴിഞ്ഞ മാസം മിലാനിലെ സാൻ റഫേലെ ആശുപത്രിയിൽ ആറാഴ്ച അദ്ദേഹം ചികിത്സയ്ക്ക് വിധേയനായിരുന്നു. ലുക്കേമിയ രോഗമാണെന്ന് ഡോക്ടർമാർ പുറംലോകത്തോട് വെളിപ്പെടുത്തുന്നതും ഈ ആശുപത്രിവാസത്തിനിടെയാണ്. ഇതിന് പിന്നാലെ വെളളിയാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലുക്കേമിയയുടെ പിടിയിലായിരുന്ന അദ്ദേഹത്തിന് ശ്വാസകോശ അണുബാധ കൂടി ബാധിച്ചതാണ് സ്ഥിതി വഷളാക്കിയത്.
1994 മുതൽ 2011 വരെ ഇറ്റലിയെ നയിച്ച പ്രധാനമന്ത്രിയാണ്. നാല് തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ബാധിച്ചിരുന്ന കടക്കെണിയിൽ നിന്ന് രക്ഷപെടാൻ സാമ്പത്തിക മുന്നേറ്റം മാത്രമാണ് ആശ്രയമെന്ന് ജനങ്ങളെ ബോധിപ്പിച്ച ഭരണാധികാരി കൂടിയാണ്.
2016 ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ബെർലൂസ്‌കോണി 2020 ൽ കോവിഡ് ബാധിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അനാരോഗ്യം അലട്ടിയിരുന്നെങ്കിലും കഴിഞ്ഞ വർഷം സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പൊതുവേദികളിൽ എത്തുന്നത് കുറച്ചിരുന്നു. വലതുപക്ഷ നിലപാടുളള ഫോർസ ഇറ്റാലിയ പാർട്ടിയുടെ നേതാവാണ്. നിലവിൽ ഇറ്റലിയിലെ വലത് സഖ്യ സർക്കാരിൽ സഖ്യകക്ഷിയാണ് ബെർലുസ്‌കോണിയുടെ പാർട്ടി.
മുൻപ് രണ്ട് തവണ വിവാഹിതനായ ബെർലൂസ്‌കോണി 33 കാരി മാർത്ത ഫാസിനയുമൊത്തുളള സൗഹൃദവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും ഒരുപോലെ തിളങ്ങി. ചാനലുകൾ ഉൾപ്പെടെ മാദ്ധ്യമസ്ഥാപനങ്ങളുടെയും ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബായ എസി മിലാന്റെയും ഉടമയായിരുന്നു.
Discussion about this post