കണ്ണൂർ : മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർക്ക് എന്തെങ്കിലും അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിദ്യ എവിടെയുണ്ടെന്ന് പോലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ഇപി.
കുറ്റവാളികളിൽ ചിലർ ഒളിവിൽ പോകുന്നുണ്ട്, ചിലർ കോടതിയിൽ ഹാജരാകുന്നുണ്ട്. അവരെക്കുറിച്ച് പോലീസിന്റെ നിരീക്ഷണത്തിൽ പെടുത്താൻ മാദ്ധ്യമപ്രവർത്തകരുടെ കൈയ്യിൽ എന്തെങ്കിലും തെളവുണ്ടോ എന്ന് ഇപി ചോദിച്ചു. അങ്ങനെ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പോലീസിനെ അറിയിക്കാനാണ് ഇപി ജയരാജൻ പറയുന്നത്.
”പോലീസ് ജാഗ്രതയോടെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുറ്റവാളിയെ കണ്ടെത്താനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഊഹാപോഹങ്ങളോ പ്രചാരണങ്ങളോ കൊണ്ട് കേസുകൾ വഴിതിരിച്ചുവിടരുത്. ഇവിടെ ആരും പ്രതിയെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ടൈന്ന് തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് കുറ്റമാണ്. നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങളത് ചൂണ്ടിക്കാണിക്കണം” ഇപി പറഞ്ഞു.
എസ്എഫ്‌ഐ കുറ്റവാളികളെ രക്ഷിച്ചിട്ടില്ല, ഇനി അങ്ങനെ ചെയ്യുകയും ഇല്ല. അതാണ് അവരുടെ പാരമ്പര്യം. തെറ്റ് ചെയ്തവരെ അവർ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അത് അവരുടെ പ്രത്യേകതയാണ്. സംഘടനയ്ക്കും വിദ്യാർത്ഥികൾക്കും ഗുണകരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിനെ തള്ളിപ്പറയാൻ സന്നദ്ധമായി പ്രവർത്തിച്ചിട്ടുള്ള സംഘടനയാണ് എസ്എഫ്‌ഐ എന്നും സിപിഎമ്മും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും ഇപി കൂട്ടിച്ചേർത്തു.
Discussion about this post