ഗുവാഹട്ടി : അസമിൽ ബിജെപി നേതാവ് ജൊനാലി നാഥിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് വാർഡ് മെമ്പറായ ഹസനൂർ ഇസ്ലാമാണ് അറസ്റ്റിലായത്. ജൊനാലിയെ അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിന് സമീപം തള്ളിയത് താനാണെന്ന് ഇയാൾ വെളിപ്പെടുത്തി.
അസമിലെ ഗോൽപാറ ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപത്ത് നിന്നാണ് ജൊനാലിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഹസനൂർ ഇസ്ലാമിൽ കൊണ്ടെത്തിച്ചത്. രണ്ട് വർഷമായി ഇയാൾ ജൊനാലിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഓൾ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ അംഗം കൂടിയാണ് ഹസനൂർ ഇസ്ലാം. കാറിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഇയാൾ ജൊനാലിയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബോധം പോകുന്നത് വരെ മർദ്ദിച്ച ശേഷം മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. ജൊനാലി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം റോഡിന് സമീപം തള്ളി.
ജൊനാലിയുടെ ഫോണും ഇയാൾ സ്വച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇത് കണ്ടെത്താനായിട്ടില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം ജൊനാലിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.








