തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർക്ക് പകരം എസ്എഫ്‌ഐ നേതാവിന്റെ പേര് സർവ്വകലാശാലയ്ക്ക് നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയ കേസിൽ കാട്ടാക്കട കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സർവ്വകലാശാല രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും വ്യാജരേഖ എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന നടന്നു എന്ന് പറയുന്നത് പോലീസ് മാത്രമാണെന്നും പ്രിൻസിപ്പൽ നിരപരാധിയാണെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ പ്രിൻസിപ്പൽ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും പോലീസ് അന്വേഷണത്തിൽ ഇത് ബോധ്യമായതാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് മറുപടി പറഞ്ഞു.
സർവ്വകലാശാല രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവായ ആൺകുട്ടിയുടെ പേരു ചേർത്ത് യൂണിവേഴ്‌സിറ്റിക്ക് പട്ടിക നൽകിയ സംഭവം വിവാദമായതോടെ നേതാവിന്റെ പേര് കോളേജ് അധികൃതർ പിൻവലിച്ചിരുന്നു. കൗൺസിലർമാരുടെ പേരുകൾ കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയപ്പോൾ തിരഞ്ഞെടുപ്പിൽ വിജയിയായ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥി എ.വിശാഖിന്റെ പേരാണ് നൽകിയത്. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളേജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നായിരുന്നു ആരോപണം.
Discussion about this post