കൊച്ചി: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതല്ലെന്ന് പി.വി.ശ്രീനിജൻ എംഎൽഎ. അധികചുമതല ഒഴിവാക്കിത്തരണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയാൽ രാജി വയ്ക്കുമെന്നും പി.വി.ശ്രീനിജൻ എംഎൽഎ പറഞ്ഞു.
ശ്രീനിജനെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റാൻ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റ് ഭാരവാഹിത്വം വേണ്ടെന്നാണ് ജില്ല കമ്മിറ്റിയിൽ നിർദ്ദേശം വന്നത്. എംഎൽഎയ്ക്ക് ജനപ്രതിനിധി എന്ന നിലയിൽ തിരക്ക് ഉണ്ടാകുമെന്നും അതിനിടെ സ്‌പോർട്‌സ് കൗൺസിൽ ചുമതല ആവശ്യമില്ലെന്നുമാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയർ ടീമിനെ സെലക്ഷൻ സമയത്ത് സ്‌പോർട്‌സ് ഗേറ്റ് ശ്രീനിജന്റെ നിർദ്ദശപ്രകാരം പൂട്ടിയിട്ടത് വലിയ വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്‌സ് നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു നീക്കം. എന്നാൽ വാടക കൃത്യമായി നൽകുന്നുണ്ടെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പറഞ്ഞതോടെ പാർട്ടി വെട്ടിലാവുകയായിരുന്നു.












