തിരുവനന്തപുരം: കള്ള സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇടപെട്ട് സിപിഎം. കെ.എച്ച് ബാബുജാനോടും പി.എം.ആർഷോയോടുമാണ് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്. വിവാദം കനത്തതോടെയാണ് വിശദീകരണം തേടാൻ സിപിഎം തീരുമാനിച്ചത്. ഇരുവരും എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇരുവരേയും സിപിഎം നേതൃത്വം അറിയിച്ചതായാണ് വിവരം.
തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് ചേരുന്നുണ്ട്. നിഖിലിന്റെ കള്ളസർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിക്കാൻ നേതാക്കൾ ആരും തയ്യാറായിട്ടില്ല.
എസ്എഫ്‌ഐ സംസ്ഥാന സമിതിയും ഇന്ന് ചേരുന്നുണ്ട്. വ്യാജ ഡിഗ്രി വിവാദത്തിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ്. നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിലുൾപ്പെടെ പല നേതാക്കളും അതൃപ്തി അറിയിച്ചിട്ടുണ്ട്.
Discussion about this post