പാരിസ്: രാത്രികളിൽ ഭാര്യയ്ക്ക് ലഹരിമരുന്ന നൽകി ബോധം കെടുത്തി ഭർത്താവ് നിരവധി പുരുഷന്മാർക്ക് കാഴ്ച വച്ച റിപ്പോർട്ട് പുറത്ത്. 10 വർഷമായി തുടർന്ന് പോന്നിരുന്ന ക്രൂരത അടുത്തിടെയാണ് യുവതി തിരിച്ചറിഞ്ഞത്. ഫ്രാൻസിലെ മസാൻ സ്വദേശിയായ ഡൊമിനിക്ക് എന്നയാളാണ് ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച വച്ചത്. 2020ൽ സ്ത്രീകൾ വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗം പുറത്തറിഞ്ഞത്. ഒളിക്യാമറ സ്ഥാപിച്ച കേസിൽ ഡൊമിനിക്കിനെതിരേ അന്വേഷണം നടത്തിയ പോലീസ് സംഘം ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്ന നിരവധി വീഡിയോകൾ കണ്ടെടുക്കുകയായിരുന്നു
പത്തുവർഷത്തിനിടെ നിരവധിതവണ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ഇതിൽ 92 കേസുകൾ സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. ഇതിൽ 51 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളിൽ പറയുന്നു. 26 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവരെല്ലാം. മുനിസിപ്പൽ കൗൺസിലർ, ലോറി ഡ്രൈവർ, മാധ്യമപ്രവർത്തകൻ, ഐ.ടി. ജീവനക്കാരൻ, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ, ജയിൽ ഉദ്യോഗസ്ഥൻ, നഴ്സ് തുടങ്ങിയവരെല്ലാം പ്രതികളിലുണ്ട്. ഇവരിൽ ചിലർ ഒന്നിലേറെതവണ സ്ത്രീയെ ബലാത്സംഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാത്രി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഭർത്താവ് യുവതിയെ അബോധാവസ്ഥയിലാക്കിയിരുന്നത്. തുടർന്ന് അതിഥികളെന്ന് വിശേഷിപ്പിച്ചിരുന്നവരെ വീട്ടിലേക്ക് ക്ഷണിക്കും. ഇന്റർനെറ്റിലെ ഗ്രൂപ്പുകൾ വഴിയാണ് ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാനുള്ളവരെ ഇയാൾ കണ്ടെത്തിയിരുന്നത്.
ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വരുന്നവർ പുകയിലയോ പെർഫ്യൂമോ ഉപയോഗിക്കരുതെന്നായിരുന്നു ഡൊമിനിക്കിന്റെ നിർദേശം. മയക്കത്തിലായിരിക്കുന്ന ഭാര്യ ഉണരുമോ എന്നുകരുതിയാണ് ഇതെല്ലാം ഒഴിവാക്കണമെന്ന് ഡൊമിനിക്ക് പറഞ്ഞിരുന്നത്. കൂടാതെ ലൈംഗികബന്ധത്തിന് മുൻപ് കൈകൾ ചൂടുവെള്ളത്തിൽ കഴുകണമെന്നും അടുക്കളയിൽവെച്ച് മാത്രമേ വസ്ത്രങ്ങൾ അഴിക്കാവൂ എന്നും ഇയാൾ നിർദേശിച്ചിരുന്നു. കുളിമുറിയിൽ വസ്ത്രങ്ങൾ മറന്നുവെച്ച് പോകാതിരിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നത്. മാത്രമല്ല, അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ വീട്ടിലേക്ക് വരുന്നവർ തൊട്ടടുത്തുള്ള സ്‌കൂളിന് സമീപം വാഹനം നിർത്തി നടന്നുവരണമെന്നും ഡൊമിനിക്ക് പറഞ്ഞിരുന്നു. ഭാര്യയുമായി മറ്റുള്ളവർ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ടുനിന്ന ഡൊമനിക് ഇതെല്ലാം വീഡിയോ ക്യാമറയിൽ പകർത്തി രസിച്ചു.
Discussion about this post