പാലക്കാട് : വ്യാജ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങൾ ഉയരുകയും കേസെടുക്കുകയും ചെയ്തപ്പോൾ തനിക്കും കുടുംബത്തിനും തുണയായത് എസ്എഫ്‌ഐ പ്രവർത്തകരാണെന്ന് കെ വിദ്യ. കടുത്ത മാനസിക സമ്മർദ്ദം നേരിട്ടു. അപ്പോഴാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. നോട്ടീസ് നേരത്തേ കിട്ടിയിരുന്നെങ്കിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകുമായിരുന്നു എന്നും വിദ്യ പറഞ്ഞു.
താൻ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നാണ് വിദ്യയുടെ വാദം. കോളജിന്റെ പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന അദ്ധ്യാപികയും കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗവുമായ ഡോ.ലാലി വർഗീസ് ഗൂഢാലോചന നടത്തി തന്നെ കേസിൽ കുടുക്കിയതാണ്. അഭിമുഖസമയത്ത് പൂരിപ്പിച്ചു നൽകിയ ഫോമിൽ എറണാകുളം മഹാരാജാസ് കോളജിൽ താൽക്കാലിക അദ്ധ്യാപികയായി പ്രവർത്തിച്ചു പരിചയമുണ്ടെന്ന് എഴുതുക മാത്രമാണ് ചെയ്തത് എന്നും വിദ്യ പറഞ്ഞു.
അതേസമയം അറസ്റ്റിലായ വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇവർ കുഴഞ്ഞ് വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലായിരുന്ന വിദ്യ ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ തയാറായിരുന്നില്ല. നിർജലീകരണത്തെ തുടർന്നുള്ള അസ്വസ്ഥതയാണ് ക്ഷീണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Discussion about this post