കൊച്ചി: കളമശ്ശേരിയിൽ വൻ ലഹരിവേട്ട. കളമശേരിയിൽ ലഹരിമരുന്നുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജയ്പാൽഗുരി സ്വദേശി പരിമൾ സിൻഹ(24) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന സ്‌കൂളിലെ മുറിയിൽ നിന്ന് 1.4 കിലോ കഞ്ചാവ്, 4 ഗ്രാം ഹെറോയിൻ എന്നിവയും കണ്ടെടുത്തു.
രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊച്ചിയുടെ വിവിധ സ്‌റ്റേഷൻ പരിധികളിൽ പോലീസ് സംഘം രഹസ്യ പരിശോധനകൾ നടത്തി വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കളമശ്ശേരി ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം തന്നെ 35 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. ആലുവ സ്വദേശികളായ അബു താഹിർ, നാസിഫ് നാസർ എന്നിവരാണ് പിടിയിലായത്.












