തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നേരത്തെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല.
ശക്തമായ മഴയുടെ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിക്കും. ഈ സാഹചര്യത്തിൽ അലർട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെയും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. തെക്കൻ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുക. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പില്ല. മഴ കനക്കാൻ സാദ്ധ്യതയുള്ള ഞായറാഴ്ച കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെയാണ് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളത്. 2.5 മുതൽ 2.7 മീറ്റർവരെ ഉയരത്തിലാണ് തിരമാലയ്ക്ക് സാദ്ധ്യതയുള്ളത്. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേണ്ടിവന്നാൽ അധികൃതരുടെ നിർദ്ദേശ പ്രകാരം മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
Discussion about this post