തിരുവനന്തപുരം : വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ രണ്ട് പോലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ. ഉഴമലക്കൽ ചിറ്റു വീട് പോങ്ങോട് മാവിള വീട്ടിൽ വിനീത്(36), വെള്ളനാട് വാളിയറ അരുവിക്കുഴി രവീന്ദ്ര ഭവനിൽ അരുൺ(35) ,ഇളവെട്ടം വെള്ളൂർക്കോണം ശശി മന്ദിരത്തിൽ കിരൺ(36) എന്നിവരെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി പൂവച്ചലിൽ വെച്ചായിരുന്നു സംഭവം. സാമ്പത്തിക ബാധ്യത തീർക്കാൻ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം സ്വരൂപിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പോലീസ് അറിയിച്ചു. വിനീത് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെയും, കിരൺ പൊൻമുടി പോലീസ് സ്റ്റേഷനിലെയും ജീവനക്കാരാണ്. അരുൺ നെടുമങ്ങാട്ടെ സ്വകാര്യ ആംബുലൻസ് ഡ്രൈവറാണ്.
കാട്ടാക്കടയിലും നെടുമങ്ങാട്ടും ഇലക്ട്രിക്കൽ കടയുള്ള മുജീബിനെയാണ് ഇവർ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ദിവസങ്ങളായി മുജീബിനെ രണ്ടംഗ പോലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പോലീസ് വേഷം ധരിച്ച് ഇവർ റെയ്ഡിന് തയ്യാറായി ഇരിക്കുകയായിരുന്നു.
കടയിൽ നിന്നിറങ്ങിയ മുജീബിനെ ഇവർ കാറിൽ പിന്തുടർന്ന് പൂവച്ചൽ ജംഗ്ഷന് സമീപത്തെ ബാങ്കിന്റെ മുന്നിൽ വെച്ച് വാഹന പരിശോധന തുടങ്ങി. ഇ ഡി ഉദ്യോഗസ്ഥരാണെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് അക്രമി സംഘം മുജീബിന്റെ ഒരുകൈ സ്റ്റിയറിംഗിലും മറ്റേ കൈ കാറിന്റെ ഡോറിന് മുകളിലെ കൈപിടിയിൽ വിലങ്ങുപയോഗിച്ച് ബന്ധിച്ചു.
ഇതിനിടയിൽ പോലീസുകാർ ഇയാളെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സംശയം തോന്നിയ മുജീബ് കാറിന്റെ ഹോൺ മുഴക്കി. ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ താക്കോൽ കാറിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി താക്കോലുകൾ ഉപയോഗിച്ച് വിലങ്ങ് അഴിക്കുകയും മുജീബിനെയും വഹനത്തെയും സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പോലീസുകാരായ പ്രതികൾ ജോലിയിരിക്കേ സ്വകാര്യമായി ബിസിനസ് തുടങ്ങിയിരുന്നു. ഇത് വലിയ നഷ്ടത്തിലായതോടെ തമിഴ്‌നാട്ടിലെ ഒരാളുമായി സാമ്പത്തിക ഇടപാടുകൾ പോലീസുകാർക്ക് ഉണ്ടായിരുന്നു. ഇതിനിടയിൽ തമിഴ്‌നാട്ടിലെ സാമ്പത്തിക സ്രോതസായിരുന്ന ആൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. തമിഴിനാട് പോലീസിന്റെ അന്വേഷണത്തിൽ കേരളത്തിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മരിച്ചയാളുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് മനസ്സിലായി. ഡ്യൂട്ടിയ്ക്കിടയിൽ കച്ചവടവും ഉണ്ടെന്നും കൂടി അറിഞ്ഞതോടെ ഇരുവരും സസ്‌പെൻഷനിലായി. ഇതോടെയാണ് ഇവർ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചത്.
Discussion about this post