ഇസ്ലാമാബാദ് : പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ പെരുന്നാളായിരുന്നു ഈ വർഷത്തേത് എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്നലെയാണ് പാകിസ്താനിൽ ഈദ് ആഘോഷിച്ചത്.
”എന്റെ എല്ലാ പാക്കിസ്താനികൾക്കും ഈദ് മുബാറക്. ഇത് എനിക്ക് ഏറ്റവും വേദനാജനകമായ പെരുന്നാൾ ആണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചതിന് ഞങ്ങളുടെ 10,000 ത്തോളം അനുഭാവികൾ തുറുങ്കിലടക്കപ്പെട്ടിരിക്കുകയാണ്,’ ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
‘വനിതാ നേതാക്കളായ ഡോ യാസ്മിൻ റാഷിദും ആലിയ ഹംസയും ഉൾപ്പെടെയുള്ള നമ്മുടെ ധീരരായ നേതാക്കൾ ജയിലിലാണ്. അവർ പാർട്ടി വിടാൻ വിസമ്മതിക്കുന്നു. ഞങ്ങളുടെ 16 പ്രവർത്തകർ വെടിയേറ്റ് മരിച്ചു. 8 പേർ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. പോലീസിനെ ഭയന്ന് അവരുടെ ബന്ധുക്കൾ പോലും ഒളിവിലാണ്. മറ്റ് 50 പേർക്ക് വെടിയേറ്റിട്ടുണ്ട്” ഇമ്രാൻ പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താതെ പാർട്ടിക്കെതിരെ പോലീസും സർക്കാരും ആക്രമണം അഴിച്ചുവിടുകയാണ്. പിടിഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരെയും തുറുങ്കിലടയ്ക്കുന്നു. എന്നാൽ ഇതിൽ നിന്ന് പിടിഐയും രാജ്യവും ഉയർന്ന് വരുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
Discussion about this post