ബംഗളൂരു: ജോലി ചെയ്യാൻ ശേഷിയുള്ള സ്ത്രീകൾക്ക് വിവാഹ മോചന ശേഷം ഭർത്താവിൽ നിന്നും വലിയ ജീവാനംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹമോചന കേസിൽ കീഴ്‌കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം.
ജോലി ചെയ്യാൻ ശേഷിയുള്ളവർ വീട്ടിൽ ഇരുന്ന് ഭർത്താവിൽ നിന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള പണം മാത്രമേ ജീവനാംശം ആയി അനുവദിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹമോചനത്തിന് ശേഷം ജോലി നിർത്തി. ജീവനാംശമായി ഭർത്താവിൽ നിന്നും പ്രതിമാസം പതിനായിരം രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷവുമാണ് ആവശ്യപ്പെട്ടത്. കീഴ്‌ക്കോടതി അയ്യായിരം രൂപ പ്രതിമാസ ജീവനാംശവും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. ഇത് ചോദ്യം ചെയ്താണ് യുവതി കോടതിയെ സമീപിച്ചത്.
പലചരക്കുകട നടത്തുന്ന മുൻ ഭർത്താവ് പ്രായമായ അമ്മയെയും വിവാഹം കഴിക്കാത്ത സഹോദരിയെയും സംരക്ഷിക്കുന്നത് ഹൈക്കോടതി കണക്കിലെടുത്തു.











