തിരുവനന്തപുരം: 13 കാരിയായ മകളെ 1500 രൂപയ്ക്ക് വിറ്റ് അമ്മ. കുട്ടിയെ വാങ്ങിയ യുവാവ് തിരുവനന്തപുരത്ത് എത്തിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ഇയാളുടെ കാമുകിയുടെ സഹായത്തോടെയാണ് പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിൽ യുവാവിനെയും പെൺസുഹൃത്തിനെയും കുട്ടിയെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
ട്രെയിനിൽവച്ചാണ് യുവാവ് തമിഴ്‌നാട് സ്വദേശിയായാ സ്ത്രീയെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ ഇവരുടെ മകളെ സ്ത്രീ ഇയാൾക്ക് 1500 രൂപയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് കുട്ടിയുമായി കാട്ടാക്കടയിലെത്തിയ ഇയാൾ ലോഡ്ജിലെത്തിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. നെയ്യാർ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാമുകിയുടെ വീട്ടിലെത്തിച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.
ഈ വീട്ടിൽ കഴിഞ്ഞു വരുന്നതിനിടെ പെൺ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയും കാട്ടാക്കട പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ 1500 രൂപയ്ക്ക് വാങ്ങിയതാണെന്ന വിവരം യുവാവ് അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അമ്മയെയും പോലീസ് പിടികൂടിയത്.
Discussion about this post