കറാച്ചി: പാകിസ്താനിൽ പാചക എണ്ണ മോഷ്ടിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പോലീസ് വാനിൽ സൂക്ഷിച്ചാണ് ഇവർ എണ്ണ വിൽപ്പന തകൃതിയായി നടത്തിയത്. ഗാർഡൻ ഹെഡ്ക്വാർട്ടേഴ്‌സിന് സമീപത്ത് വച്ചാണ് സംഘം പിടിയിലായത്. അറസ്റ്റിലായവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഗോഡൗൺ ഉടമയും മൂന്ന് കൊടും ക്രമിനലുകളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലീസ് ഉദ്യോഗസ്ഥന്റെ ശുപാർശയോടെയാണ് പോലീസ് വാൻ ഉൾപ്പെടെ മോഷണത്തിന് ഉപയോഗിക്കുന്നത്.
പ്രദേശത്ത് എണ്ണ വിതരണം ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് പോലീസ് വാനിലെത്തിയാണ് സംഘം മോഷണം നടത്തുന്നത്.രാത്രിയുടെ മറവിൽ എണ്ണ മോഷ്ടിച്ച ശേഷം ഇത് ഗോഡൗണിൽ സൂക്ഷിക്കുകയും പിന്നീട് അതേ വാനിൽ തന്നെ വിൽപ്പന നടത്തുന്നതുമാണ് രീതി.
വലയിലായ അഞ്ച് പേരിൽ അഷ്റഫ് ഏലിയാസ്, ആസിഫ് എന്നിവർ പോലീസ് ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരിക്കുന്ന കൊടും ക്രിമിനലുകളാണ്. കറാച്ചിയിലെ നിരവധി കവർച്ചകൾക്ക് നേതൃത്വം കൊടുത്തയാളാണ് അഷ്‌റഫ്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് ഡോളറുകൾ വിലവരുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സമാനമായ നിരവധി കേസുകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർഅറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം അവശ്യ വസ്തുക്കളടക്കം രാജ്യത്ത് കിട്ടാക്കനിയാണ്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയ്ക്ക് തീപിടിച്ച വിലയാണ്. കരിഞ്ചന്തയിൽ വലിയ വില നൽകാനും ആളുകൾ തയ്യാറാണ്. ഈ സാഹചര്യത്തിൽ അതിജീവനത്തിനായി പലരും മോഷണം തൊഴിലാക്കി മാറ്റിയിട്ടുണ്ടെന്നാണ് വിവരം. വലിയ സംഘങ്ങളുടെ കൂടെ കൂടി മോഷണം നടത്തുകയാണ് പതിവ്. പിടിക്കപ്പെടുമ്പോൾ സംഘാംഗങ്ങൾ ഇവരെ ഉപേക്ഷിച്ച് കടന്നുകളയുമെന്ന് പോലീസുകാർ പറയുന്നു.
Discussion about this post