ഒരു കാലം വരെ വിദ്യാഭ്യാസത്തെ വലിയ വരുമാനം ഉണ്ടാക്കാനുള്ള ഒരു മേഖലയായി അധികമാരും കണക്കാക്കിയിരുന്നില്ല. വിദ്യാഭ്യാസ രംഗത്ത് ഒരു ബ്രാൻഡ് നിർമ്മിക്കപ്പെടുക എന്നുള്ളത് പതിറ്റാണ്ടുകളുടെ ശ്രമങ്ങളുടെ ഫലമായിട്ടായിരിക്കും. അവിടെയായിരുന്നു ബൈജൂസ് എന്നുള്ള പേര് വ്യത്യസ്തമായത്. ഒന്നരവർഷം മുമ്പ് വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് ആയിരുന്നു ബൈജൂസ് എന്ന edtech കമ്പനി. 22 ബില്യൺ ഡോളർ അഥവാ 1.8 ലക്ഷം കോടി രൂപ ആയിരുന്നു ബൈജൂസിന്റെ ആകെ മൂല്യം.
എന്നാൽ അടുത്തിടെ അമേരിക്കയിൽ 1.2 ബില്യൺ ഡോളറിന്റെ വായ്പാ തുക ബൈജൂസ് തിരിച്ചടച്ചില്ല എന്ന റിപ്പോർട്ട് നിങ്ങൾ കണ്ടുകാണും. ഒരു വർഷത്തിലേറെയായി കമ്പനി പണം നൽകിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് അതിന്റെ ഓഡിറ്റർ ഡിലോയിറ്റ് രാജി വെച്ചതും വാർത്തയായിരുന്നു. തുടർന്ന് മൂന്ന് സ്വതന്ത്ര കമ്പനി ഡയറക്ടർമാരും ബൈജൂസിൽ നിന്ന് രാജിവച്ചു. ഷെഡ്യൂൾ ചെയ്ത നിരവധി പേയ്മെന്റ്കളും സാമ്പത്തിക ഉടമ്പടികളും കമ്പനിക്ക് നിറവേറ്റാനായില്ല. സർക്കാർ ഏജൻസികൾ അന്വേഷണവും പ്രഖ്യാപിച്ചു. പലർക്കും പണം കുടിശ്ശികയാണ്. പിരിച്ചു വിടലുകളുടെ ഒരു നീണ്ട പരമ്പര തന്നെ നടക്കുമ്പോഴും മാനേജ്മെന്റ് പല കാര്യങ്ങളിലും അവ്യക്തത തുടർന്നുകൊണ്ടിരിക്കുന്നു.
2020-2021 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പൊതുവിടങ്ങളിൽ ഒന്നും തന്നെ ലഭ്യമല്ല. 2021 മാർച്ചിൽ തന്നെ 4000 കോടിയിലധികം നഷ്ടത്തിലാണ് കമ്പനിയുടെ കണക്കുകൾ അവസാനിക്കുന്നത്.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഒരു മുഖമുദ്ര തന്നെയായിരുന്നു ബൈജൂസ്. യുവ സംരംഭകന് ഉള്ളതും ആ വർഷത്തെ മികച്ച സംരംഭകന് ഉള്ളതുമെല്ലാമായ നിരവധി അവാർഡുകൾ ആണ് ബൈജൂസ് സ്ഥാപകൻ ആദ്യവർഷങ്ങളിൽ വാരിക്കൂട്ടിയത്. ബൈജുവിന്റെ ഹൈപ്പർ അഗ്രസീവ് ആയ വളർച്ചാ തന്ത്രം വൻതോതിൽ മൂലധനവും സമാഹരിച്ചു, ഏകദേശം 50,000 കോടി രൂപ.
ബോളിവുഡ് സൂപ്പർ താര ബ്രാൻഡ് അംബാസിഡറെ വെച്ച് മാർക്കറ്റിംഗിനായും ബൈജൂസ് വൻതുക തന്നെ ചെലവഴിച്ചിരുന്നു. എന്തിനേറെ അവർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസറും, ഫിഫ വേൾഡ് കപ്പിന്റെ സഹ സ്പോൺസറും കൂടെ ആയിരുന്നു.
പക്ഷേ കാര്യങ്ങളെല്ലാം മാറിമറിയുകയാണ്. നിലവിൽ പുറത്തുവരുന്ന വാർത്തകളും വിവരങ്ങളും ഒന്നും ഒട്ടും തന്നെ ആശ്വാസകരമല്ല. നിരവധി നിക്ഷേപകർക്ക് വലിയ നഷ്ടം തന്നെ സംഭവിക്കാം. പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടാം. ബൈജൂസ് കോഴ്സുകൾ വാങ്ങിയവരും കഷ്ടപ്പെടാം. അന്താരാഷ്ട്രതലത്തിൽ ബൈജൂസിന് നൽകുന്ന മൂല്യനിർണയം മറ്റ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ കൂടി ബാധിക്കുന്ന തരത്തിൽ ബുദ്ധിമുട്ടുണ്ടാകാം.
സത്യത്തിൽ എവിടെയായിരുന്നു ബൈജൂസിന് പിഴച്ചത് ? അതൊരു വലിയ ചോദ്യം തന്നെയാണ് ? ഒരുപക്ഷേ കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമായിരിക്കും . എങ്കിൽപ്പോലും ഒന്ന് നോക്കിയാൽ ബൈജൂസ് ഒരു ഓൺലൈൻ വിദ്യാഭ്യാസ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്ന കമ്പനി ആണ് – ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള പഠനവും ചില ഓഫ്‌ലൈൻ അധ്യാപനവും ഇത് വാഗ്ദാനം ചെയ്തിരുന്നു . കോവിഡ് സമയത്ത്, അത്തരത്തിലുള്ള
ഉൽപ്പന്നങ്ങളുടെ മൂല്യം കുതിച്ചുയർന്നു. എന്നാൽ കോവിഡിന് ശേഷമുള്ള, ശരിയായ, ഓൺ-
ഗ്രൗണ്ട് വിദ്യാഭ്യാസം തിരിച്ചെത്തി. യഥാർത്ഥത്തിൽ കോവിഡ്കാലം ബൈജൂസിന്റെയും അതിന്റെ നിക്ഷേപകരുടെയും വളർച്ചാ നിരക്ക് വൻതോതിൽ ഉയർത്തി . പണം സ്വരൂപിച്ചും ചിലവഴിച്ചും അവർ പല പരീക്ഷണങ്ങളും നടത്തി. മറിച്ച്, അവർ ഉൽപ്പന്നത്തെ വീണ്ടും വിലയിരുത്തുകയും ക്രമീകരിക്കുകയും ചെയ്യണമായിരുന്നു.
അമിത ആത്മവിശ്വാസവും ആവേശകരമായ ചില തീരുമാനങ്ങളും ബൈജൂസിന് കൂടുതൽ തിരിച്ചടി നൽകിയിട്ടുണ്ട്. വലിയ പണ നഷ്ടം ഉള്ള സമയത്ത് പോലും വിദേശത്തുനിന്ന് 1.2 ബില്യൺ ഡോളർ വായ്പ എടുത്തത് അത്തരം മോശം തീരുമാനങ്ങളിൽ ഒന്നായിരുന്നു. വൻതുക ചെലവാക്കി ലയണൽ മെസ്സിയെ പോലെ ഒരു താരത്തെ ബ്രാൻഡ് അംബാസിഡർ ആക്കുന്നത് പോലെയുള്ള ആവേശകരമായ മോശം തീരുമാനങ്ങളും ഈ സാമ്പത്തിക വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ബൈജൂസ് എടുത്തു. എപ്പോഴും ഇൻട്രസ്റ്റ് പേയ്മെന്റ്കൾ അടയ്ക്കാതെ ആയതോടെ ആണ് പണം കടം കൊടുത്തവർ കോടതികളെ സമീപിച്ചത്. വിദേശരാജ്യങ്ങളിൽ നിന്ന് പണം വായ്പ എടുത്തത് ബൈജൂസിനെ കൂടുതൽ കുഴപ്പത്തിലാക്കി. ഈ വാർത്തകൾ പുറത്തുവന്നത് കമ്പനിയെ വളരെ മോശമായി ബാധിക്കുകയും ചെയ്തു.
ഒരു കോർപ്പറേറ്റ് കമ്പനി പണം സ്വരൂപിക്കുന്നതിനോടൊപ്പം നിക്ഷേപകരെ നിലനിർത്തേണ്ടതും ശ്രദ്ധിക്കേണ്ടതാണ്. ആ പണം കൊണ്ട് എന്താണ് കമ്പനി ചെയ്യുന്നതെന്ന് നിക്ഷേപകരെ അറിയിക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. എന്നാൽ അവിടെ ബൈജൂസിന്റെ അവസ്ഥ ഏറ്റവും മോശമായിരുന്നു. ഇത്രയും കാലം സാമ്പത്തിക വിവരങ്ങൾ പ്രസിദ്ധീകരിക്കാതെ ഒരു കോർപ്പറേറ്റ് കമ്പനി എങ്ങനെ രക്ഷപ്പെട്ടു എന്നുള്ളതാണ് അതിശയകരം. ഒരുപക്ഷേ ഇന്ത്യൻ നിക്ഷേപകർക്ക് ബൈജൂസിനോടുള്ള വിശ്വാസം അത്രമേൽ ശക്തമായിരുന്നിരിക്കാം. ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ പേര് കാണുമ്പോൾ നമുക്കുണ്ടാകുന്ന വികാരം അത്രത്തോളം വലുതായിരുന്നു. അതുകൊണ്ടുതന്നെ ആ വിശ്വാസം ചൂഷണം ചെയ്യപ്പെട്ടിട്ടില്ല എന്ന് വിശ്വസിക്കാൻ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ആദ്യമേ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ ബ്രാൻഡുകൾ നിർമ്മിക്കുക എന്നത് വളരെ സമയമെടുക്കുന്ന ഒന്നാണ് . ഉദാഹരണമായി ലോകത്തിലെ ചില മുൻനിര സ്ഥാപനങ്ങൾ നൂറ്റാണ്ടുകളായി നിലവിലുണ്ട്.
അതിന് ഏതാനും ദശാബ്ദങ്ങളെങ്കിലും അവർക്ക് വേണ്ടിവന്നിട്ടുണ്ട് . അപ്പോഴും വിദ്യാഭ്യാസത്തെ ‘സാമ്പത്തിക-വരുമാനം വർദ്ധിപ്പിക്കുന്ന’ ഉൽപ്പന്നമായി കണക്കാക്കാൻ കഴിയുന്നതല്ല എന്നുള്ളത് തന്നെയാണ് അടിസ്ഥാനപരമായ കാര്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു വീണ്ടും മുന്നോട്ടു വളരാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ മുഖമുദ്രയായ ബൈജൂസിന് കഴിയട്ടെ എന്ന് ആശംസിക്കാം.
Discussion about this post