ലണ്ടൻ: കർക്കിടക വാവ് ദിനത്തിൽ പ്രവാസികളായ മലയാളികൾക്ക് ബലി ദർപ്പണത്തിനുള്ള അവസരം ഒരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്. നോട്ടിങ്ഹാമിലെ റിവർ ട്രെൻഡിലാണ് സംഘടന ബലിദർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ പ്രവാസികൾക്കായി സംഘടന എല്ലാ വർഷവും കർക്കടക വാവ് ദിനത്തിൽ ബലി ദർപ്പണത്തിനായുള്ള അവസരം ഒരുക്കാറുണ്ട്.
ജൂലായ് 17 നാണ് കർക്കടക വാവ്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണം നടത്തുവാനായി പ്രാദേശിക ഗവൺമെൻറ് സംവിധാനങ്ങളുടെയും വകുപ്പുകളുടെയും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ട്രെൻഡ് നദിക്കരയിലെ താഴ്‌വരയിൽ പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് ഒരുക്കിയിട്ടുണ്ട്. പിതൃർപ്പണത്തിന് വേണ്ട സാമഗ്രികളും കാർമ്മികരും അവിടെ ലഭ്യമായിരിക്കും.
കഴിഞ്ഞ അനേകം വർഷങ്ങളായി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ഈ പ്രദേശത്ത് ആയിരക്കണക്കിന് ആൾക്കാർ തങ്ങളുടെ പൂർവികർക്ക് തിലോദകം സമർപ്പിച്ചിട്ടുണ്ട്. അഖിലപിതൃക്കളുടെയും മോക്ഷത്തിനായി പ്രാർത്ഥിച്ച്, തിലോദകം സമർപ്പിക്കുവാനായുള്ള ദിനത്തിൽ ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം. പരേതാത്മാക്കളുടെ സദ്ഗതിക്കായി വിധിപ്രകാരം ശ്രദ്ധയോടെ ചെയ്യേണ്ടത് കൊണ്ട് ‘ശ്രാദ്ധം’ എന്നും പിതൃതർപ്പണ ചടങ്ങുകളെ ആചാര്യൻമാർ വിശേഷിപ്പിച്ചിട്ടുണ്ട്.
കേരളത്തിന് പുറത്തേക്ക് പ്രവാസികളായി പോകുന്നവർ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്ന ഒരു ദിനമാണ് കർക്കിടക വാവ്.
കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്പോൾ മൺമറഞ്ഞ പൂർവികർക്ക് അർഹിക്കുന്ന തിലോദകം നൽകാനാവാതെ പ്രവാസികൾ വിഷമിക്കാറുണ്ട്. ഈ അവസരത്തിലാണ് യുകെയിൽ നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് എല്ലാ കൊല്ലവും പിതൃതർപ്പണ ദിനം ആചരിക്കുന്നത്.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ നിർദേശങ്ങൾക്കും
ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഇവന്റ് ലിങ്കിൽ രജിസ്റ്റർ ചെയ്താലും മതിയാവും.
https://www.eventbrite.co.uk/e/pithru-tharppanam-2023-tickets-668650380287
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സുരേഷ് ശങ്കരൻകുട്ടി 07940 658142
ഗോപകുമാർ 07932 672467
പ്രശാന്ത് 07863 978338
Discussion about this post