കൊച്ചി: 53 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി മ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 41 വർഷത്തിനിടെയുള്ള എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് സ്വന്തമാക്കിയത്.
പുരസ്‌കാര പ്രഖ്യാപനത്തിന് നിമിഷങ്ങൾക്ക് ശേഷം തന്നെ ആഘോഷവുമായി ആരാധകരെത്തി. മ്മൂക്കയെ തിരഞ്ഞ് മാദ്ധ്യമങ്ങളും. ഈ സമയം നെടുമ്പാശേരി ഗോൾഫ് കോഴ്‌സിൽ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു നടൻ മമ്മൂട്ടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിന് ശേഷം സെറ്റിനെത്തിയതായിരുന്നു അദ്ദേഹം. പുരസ്‌കാര നേട്ടത്തിൽ മമ്മൂക്കയുടെ പ്രതികരണം തേടുന്നുണ്ടെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാദ്ധ്യമങ്ങളെ അറിയിക്കണം. വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. ഉമ്മൻചാണ്ടിയുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന മമ്മൂട്ടി, ഈ അവസരത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ മമ്മൂട്ടി പങ്കുവച്ച കുറിപ്പും ഏറെ ചർച്ചയായിരുന്നു.
സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.
ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.
ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം…
‘ ഞാനാ ഉമ്മൻചാണ്ടിയാ’ എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.
ഒരിക്കൽ ഞങ്ങളുടെ ‘കെയർ ആൻഡ് ഷെയർ’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് ഇടഞ ഫണ്ട് ഉപയോഗിച്ച് സ്‌പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ‘ സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം ‘
ഒരു ചിരി മാത്രമായിരുന്നു മറുപടി.
‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…
ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ
‘ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും….
Discussion about this post