ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തുൻഖ്വയിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി ഉയർന്നു.
ഇന്നലെയായിരുന്നു ജാമിയത് ഉൽമ ഇ ഇസ്ലാം ഫസലിന്റെ യോഗത്തിനിടെ സ്‌ഫോടനം ഉണ്ടായത്. ബജൗരിലെ കൺവെൻഷൻ ഹാളിൽ ആയിരുന്നു സ്‌ഫോടനം. യോഗം പുരോഗമിക്കുന്നതിനിടെ ഹാളിൽ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നടന്നത് ചാവേർ ആക്രമണമാണെന്നും റിപ്പോർട്ടുകളുണ്ട്. പൊട്ടിത്തെറിയിൽ 130 ലധികം പേർക്കാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ നടന്നത് ഭീകരാക്രമണം ആണെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഈ സാദ്ധ്യത കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റാണ് ആക്രമണത്തിന് പിന്നിൽ എന്ന സൂചന ലഭിച്ചത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഭീകര സംഘടനയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
Discussion about this post