മയന്റെ പുത്രനായ മായാവി എന്ന അസുരൻ യുദ്ധം ചെയ്യാൻ ആളെ തിരക്കി മദിച്ചു നടക്കുന്ന കാലം. കിഷ്കിന്ധയിൽ വന്ന് ബാലിയെ വെല്ലു വിളിച്ചു. ബാലിയുടെ കയ്യിൽ നിന്ന് നല്ല ഇടി വാങ്ങിച്ചു കൂട്ടിയ മായാവി ഓടി രക്ഷപ്പെടാൻ നോക്കി..
ബാലി വിട്ടില്ല .. മായാവിയുടെ കൂടെപ്പാഞ്ഞു.. ജ്യേഷ്ഠന് സഹായമായി സുഗ്രീവനും കൂടെപ്പോയി.
മായാവി ഓടി ഒരു ഗുഹയിൽ കയറി . കൂടെ ബാലിയും .. കയറുന്നതിനു മുൻപ് ബാലി സുഗ്രീവനോട് പറഞ്ഞു..
നീയിവിടെ കാവൽ നിൽക്കണം. ഗുഹയിൽ നിന്ന് പാലാണ് വരുന്നതെങ്കിൽ അസുരൻ മരിച്ചതായി കണക്കാക്കണം . എനിക്ക് വേണ്ടി കാത്തു നിൽക്കുക. അതേസമയം ചോരയാണ് വരുന്നതെങ്കിൽ ഗുഹ നല്ലവണ്ണം അടച്ച് നീ പൊയ്ക്കോളുക.
ഞാനങ്ങനെ കാത്തുനിന്നു.. സുഗ്രീവൻ പറഞ്ഞു..
എന്നിട്ട് ? രാമന് ആകാംക്ഷ അടക്കാനായില്ല..
ഒരു മാസം കഴിഞ്ഞപ്പോൾ ഗുഹാദ്വാരത്തിലൂടെ ചോര ഒഴുകിപ്പരന്നു. എന്റെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടെന്ന് കരുതി വലിയൊരു പാറക്കല്ല് വച്ച് ഗുഹ അടച്ച് ഞാൻ കൊട്ടാരത്തിലേക്ക് പോയി..
ജ്യേഷ്ഠൻ മരിച്ചതിനാൽ എല്ലാവരും കൂടി എന്നെ രാജാവാക്കി.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ വലിയൊരട്ടഹാസം കേട്ട് ചെന്നു നോക്കിയപ്പോൾ അതാ ബാലി.. അസുരൻ മായ പ്രയോഗിച്ച് ചോര വരുത്തിയതായിരുന്നു. സത്യത്തിൽ ജ്യേഷ്ഠനായിരുന്നു ജയിച്ചത്. ഞാൻ കൊല്ലാൻ മന:പൂർവ്വം ഗുഹ അടച്ചതാണെന്ന് തെറ്റിദ്ധരിച്ച് എന്നെ കൊല്ലാൻ വന്നു .
ഞാൻ ഇവരോടൊപ്പം ഓടി ഋശ്യമൂകാചലം കയറി.. ഇവിടെ ബാലി വരില്ല . പണ്ടൊരു താപസന്റെ ശാപത്തിനാൽ ഇവിടെ കയറിയാൽ ബാലിയുടെ തല പൊട്ടിത്തെറിക്കും. അതുകൊണ്ട് ജീവൻ രക്ഷിക്കാൻ ഞാനിവിടെ കഴിയുകയാണ്.. എന്റെ രാജ്യവും ഭാര്യയും എല്ലാം ബാലി കയ്യടക്കി വച്ചിരിക്കുന്നു.
സുഗ്രീവൻ പറഞ്ഞു നിർത്തി..
വിഷമിക്കെണ്ടെടോ.. തന്റെ രാജ്യവും ഐശ്വര്യ്വവും എല്ലാം തിരിച്ചു ലഭിക്കും . ഇത് ശ്രീരാമന്റെ വാക്കാണ് .. രാമൻ പറഞ്ഞതു കേട്ട് സുഗ്രീവന് സന്തോഷമായി.
എന്നാലും രാമന്റെ ശക്തിയൊന്ന് അറിയണമല്ലോ .. സുഗ്രീവൻ പിന്നെയും പറഞ്ഞു..
രാമാ .. പണ്ടൊരിക്കൽ ദുന്ദുഭി എന്ന അസുരൻ ബാലിയുമായി യുദ്ധം ചെയ്തു. ബാലി തല പറിച്ചെടുത്ത് ചുഴറ്റിയെറിഞ്ഞു . അതിൽ നിന്ന് രക്തത്തുള്ളികൾ മതംഗാശ്രമത്തിൽ വീണു. ഇതിൽ കോപാകുലനായ മുനി ശപിച്ചത് കാരണമാണ് ബാലിക്ക് ഇവിടെ വരാൻ പറ്റാത്തത്.
മാത്രമല്ല ആരു തന്നോട് യുദ്ധം ചെയ്യാൻ വന്നാലും അവരുടെ പകുതി ബലം ബാലിക്ക് ലഭിക്കും. അങ്ങനൊരു വരവുമുണ്ട് അവന്.
എന്തായാലും ആ ദുന്ദുഭിയുടെ തലയാണ് ആ കിടക്കുന്നത്. അതെടുത്തെറിയാൻ കഴിയുന്നവന് അതീവ ബലശാലിയായ ബാലിയെ നിഗ്രഹിക്കാം.. അങ്ങേക്കത് കഴിയുമോ ? സുഗ്രീവൻ ചോദിച്ചു.
ശ്രീരാമൻ ഒരു ചെറുപുഞ്ചിരിയോടെ കാലിന്റെ പെരുവിരൽ കൊണ്ട് ദുന്ദുഭിയുടെ തല തോണ്ടി ദൂരേക്കെറിഞ്ഞു..
എല്ലാവരും അത്ഭുത പരതന്ത്രരായി..
സുഗ്രീവന് എന്നിട്ടും സംശയം തീർന്നില്ല..
പ്രഭോ .. ആ നിൽക്കുന്നത് ബാലി മല്ല് പിടിക്കുന്ന ഏഴ് സാല വൃക്ഷങ്ങളാണ് . വട്ടത്തിൽ നിൽക്കുന്ന ഈ വൃക്ഷങ്ങൾ ബാലി പിടിച്ചു കുലുക്കുമ്പോൾ അതിന്റെ എല്ലാ ഇലകളും കൊഴിഞ്ഞു പോകും..
ഈ വൃക്ഷങ്ങൾ ഒരമ്പെയ്ത് മുറിച്ചാൽ അത് ചെയ്യുന്ന ആൾക്ക് ബാലിയെ ഉറപ്പായും കൊല്ലാൻ കഴിയും.. സുഗ്രീവൻ മടിച്ച് മടിച്ചു പറഞ്ഞു..
രാമനൊരു ശരമെടുത്ത് തൊടുത്തുവിട്ടു . ഏഴ് സാലവൃക്ഷങ്ങളും മുറിഞ്ഞു വീണു. അമ്പ് തിരിച്ച് രാമന്റെ അടങ്ങാത്ത ആവനാഴിയിൽ വന്ന് വിശ്രമിച്ചു..
സുഗ്രീവൻ സന്തോഷം കൊണ്ട് മതിമറന്നു.. ശ്രീരാമനെ സ്തുതിച്ചു..
ശ്രീരാമൻ പറഞ്ഞു .. സുഗ്രീവാ പോയി വിളിക്കൂ ആ ബാലിയെ യുദ്ധത്തിന് .. സുഗ്രീവൻ തയ്യാറായി .. കിഷ്കിന്ധയിലേക്ക് നടന്നു..
മദ്യപിച്ച് മദോന്മത്തനായി സപ്രമഞ്ചത്തിൽ ഇരിക്കുകയായിരുന്നു കിഷ്കിധാധിപനായ ബാലി. പെട്ടെന്നാണ് പുറത്ത് ഒരു അട്ടഹാസവും അലർച്ചയും ഒക്കെ കേട്ടത്..
ആരവിടെ .. ആരാണ് ബഹളമുണ്ടാക്കുന്നത് .. ബാലിയുടെ മുഖം ചുവന്നു..
അനുജൻ സുഗ്രീവനാണ്. അങ്ങയെ യുദ്ധത്തിനു വെല്ലു വിളിക്കുന്നു.. ഭൃത്യൻ വന്നു പറഞ്ഞു..
ബാലി ക്രുദ്ധനായി .. ഇന്നിവനെ തീർത്തിട്ടു തന്നെ കാര്യം . ചാടി പുറത്തിറങ്ങി . കൊടുത്തു സുഗ്രീവന്റെ നെഞ്ചത്ത് തന്നെ ഒരിടി..
സുഗ്രീവനും വിട്ടില്ല.. ബാലിയെ വലതുകാൽ കറക്കി അടിച്ചു.. ഘോരയുദ്ധം . ബാലിക്ക് നേരേ യുദ്ധം ചെയ്യുന്നവരുടെ പകുതി ശക്തി കിട്ടുന്നതിനാൽ തോൽപ്പിക്കുക അത്ര എളുപ്പമല്ല..
സുഗ്രീവൻ ഇടി കൊണ്ട് വശം കെട്ടു . ശ്രീരാമ ചന്ദ്രൻ നിൽക്കുന്ന സ്ഥലത്തേക്ക് നോക്കി.. ഇരുവരും കെട്ടിമറിഞ്ഞ് ഒരുപോലെ ഇരിക്കുന്നതിനാൽ ആരാണ് ബാലി ആരാണ് സുഗ്രീവൻ എന്നതറിയാതെ രാമൻ അമ്പെയ്തില്ല.
അടികൊണ്ട് അവശനായി സുഗ്രീവൻ ഓടി ഋശ്യമൂകാചലത്തിലേക്ക് രക്ഷപ്പെട്ടു. ശ്രീരാമനോട് പരിഭവം പറഞ്ഞു . തന്നെ കൊലയ്ക്ക് കൊടുക്കാനായിരുന്നോ ഉദ്ദേശ്യമെന്നൊക്കെ ചോദിച്ച് സങ്കടപ്പെട്ടു.
ശ്രീരാമൻ കാര്യം പറഞ്ഞു. ആളെ തിരിച്ചറിയാത്തതാണ് പ്രശ്നമായത് . ഒന്നു കൂടി പോയി ബാലിയെ യുദ്ധത്തിനു വിളിക്കണം. ഈ മാല കഴുത്തിലിട്ടോളൂ. എനിക്ക് തിരിച്ചറിയാൻ വേണ്ടിയാണ്..
സുഗ്രീവൻ പോയി .. ഗോപുരവാതിൽക്കൽ നിന്ന് വീണ്ടും ബാലിയെ യുദ്ധത്തിനു വിളിച്ചു.
ബാലി അത്ഭുതപ്പെട്ടു . അടികൊണ്ടോടിയ ഇവൻ പിന്നെയും വന്നോ ? ശരി ഇന്നവന്റെ കഥ കഴിച്ചിട്ട് തന്നെ ബാക്കി കാര്യം ..
ബാലി വീണ്ടും ചാടിയിറങ്ങി ..ഭാര്യയായ താര വന്നു തടഞ്ഞു . പോകരുത് .. സുഗ്രീവൻ വീണ്ടും വന്നെങ്കിൽ അതിനർത്ഥം അവനൊപ്പം ശക്തനായ ഒരു സുഹൃത്തുണ്ട് എന്നാണ് .
അംഗദൻ ഈയിടയ്ക്ക് കൊട്ടാരത്തിനു പുറത്തുപോയപ്പോൾ ഒരു കാര്യം അറിഞ്ഞിരുന്നു. ശ്രീരാമൻ എന്ന രാജകുമാരനുമായി സുഗ്രീവൻ സഖ്യം ചെയ്തിട്ടുണ്ട്. ബാലിയെ വധിക്കാമെന്ന് ശ്രീരാമൻ സമ്മതിച്ചിട്ടുണ്ട്. കാണാതെ പോയ സീതയെ കണ്ടെത്താമെന്ന് സുഗ്രീവനും വാക്കു കൊടുത്തു..
ഭവാൻ ഇപ്പോൾ പോകരുത് .. താര തടസ്സം പറഞ്ഞു.
ബാലി ചിരിച്ചു.. പ്രിയേ യുദ്ധത്തിനു വെല്ലു വിളിക്കുമ്പോൾ പോകാതിരിക്കുന്നത് വീരത്വത്തിന് ചേർന്നതല്ല. അഥവാ ശ്രീരാമൻ എന്നെ കൊല്ലുകയാണെങ്കിൽ അതിൽ എനിക്ക് സന്തോഷമേയുള്ളൂ . രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ് . അദ്ദേഹത്തിന്റെ കൈകൊണ്ട് മരിക്കാൻ കഴിയുന്നത് ഭാഗ്യമാണ് ..
എന്ന് പറഞ്ഞ് ബാലി യുദ്ധത്തിനു പോയി . കരഞ്ഞു കൊണ്ട് താര അകത്തേക്കും.
ഭീഷണമായ ബാലി സുഗ്രീവയുദ്ധം .. പൊടിപടലങ്ങൾ ഉയർന്നു . ആരെയും കാണാതായി . പതിവു പോലെ ബാലിയുടെ താഡനങ്ങളേറ്റ് സുഗ്രീവൻ അവശനായി ..
ശ്രീരാമ ചന്ദ്രൻ കാര്യം ഗ്രഹിച്ചു . മാഹേന്ദ്രമെന്ന അസ്ത്രം തൊടുത്തു വിട്ടു . നെഞ്ചിൽ ശരമേറ്റ് ബാലി നിലംപതിച്ചു.
പ്രാണൻ പോകുന്നതിനു മുൻപ് കണ്ണു തുറന്നു നോക്കി . ശ്രീരാമനോട് പരിഭവം പറഞ്ഞു . സുഗ്രീവനു പറ്റുന്നതെന്താണ് എനിക്ക് പറ്റാത്തതെന്ന് ചോദിച്ചു. നേരേ പൊരുതാതെ ഒളിച്ചു നിന്ന് അമ്പയച്ചത് ശരിയായില്ലെന്ന് പറഞ്ഞു.
ബാലീ, പുത്രിയും സഹോദരിയും പുത്രഭാര്യയും സഹോദര ഭാര്യയും മാതാവും തമ്മിൽ വ്യത്യാസമില്ല. അങ്ങനെയുള്ളപ്പോൾ ധർമ്മം വെടിഞ്ഞ് സുഗ്രീവന്റെ ഭാര്യയെ അപഹരിച്ചത് നീ ചെയ്ത തെറ്റാണ് .അതിനാൽ നീ വധിക്കപ്പെടേണ്ടവനാണ്. അയോദ്ധ്യ വാഴുന്ന രാജാവിന്റെ സേവകനെന്ന നിലയിൽ ഞാനെന്റെ കർത്തവ്യം മാത്രമാണ് ചെയ്തത് .
രാമൻ പറഞ്ഞു നിർത്തി..
ബാലി രാമനെ സ്തുതിച്ചു . മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞു . നല്ല വേദനയുണ്ട് . അമ്പ് അലിച്ചൂരി തൃക്കൈ കൊണ്ട് തന്നെ തലോടണമെന്ന് രാമനോടപേക്ഷിച്ചു. മകനായ അംഗദനെ കൂടെ നിർത്തണമെന്നും ആവശ്യപ്പെട്ടു.
രാമൻ സമ്മതിച്ചു . ബാലിയെ എടുത്തു മടിയിൽ കിടത്തി . അമ്പ് വലിച്ചൂരി. പുറത്ത് തലോടി .. ബാലി വാനരദേഹം വിട്ട് സദ്ഗതി പ്രാപിച്ചു.
സുഗ്രീവനെ വാനര രാജാവായി ലക്ഷ്മണൻ അഭിഷേകം ചെയ്തു . ബാലി പുത്രനായ അംഗദൻ യുവരാജാവ് .
മഴ കഴിഞ്ഞതിനു ശേഷം സീതാന്വേഷണത്തിനു പോകാം എന്ന് സുഗ്രീവൻ . അതുമതിയെന്ന് രാമനും പറഞ്ഞു .. രാമ ലക്ഷ്മണന്മാർ വനത്തിലേക്ക് തന്നെ മടങ്ങി .. സുഗ്രീവൻ കിഷ്കിന്ധാധിപതിയായി ജീവിതവും തുടങ്ങി..
വർഷകാലം കഴിഞ്ഞു . സീതാന്വേഷണത്തിനു വാനരന്മാരെ വിടാമെന്ന് പറഞ്ഞ സുഗ്രീവനെ കാണുന്നുമില്ല . സീതയെപ്പറ്റി ഒരു വിവരവുമില്ല .. രാമൻ ആകെ വിഷമിച്ചു ..
രാമന്റെ വിഷമം കണ്ട് ലക്ഷ്മണനു ദേഷ്യമായി .. ഇന്ന് സുഗ്രീവനോട് ചോദിച്ചിട്ട് തന്നെ കാര്യം.. വാക്ക് പാലിക്കാത്തവൻ യമ ലോകത്താണ് പോകേണ്ടത് എന്ന് ക്രുദ്ധനായി പറഞ്ഞു..
രാമൻ ലക്ഷ്മണനെ തടഞ്ഞു . അവിവേകം കാണിക്കരുത് . സുഗ്രീവനെ ഒന്നും ചെയ്യരുത് .. ബാലി പോയ വഴി അതുപോലെയുണ്ടെന്ന് വെറുതെ ഒന്ന് ഓർമ്മപ്പെടുത്തിയാൽ മതി ..
ലക്ഷ്മണൻ കിഷ്കിന്ധയ്ക്ക് നടന്നു..
സുമിത്രാ തനയന്റെ കോപം കലർന്ന മുഖഭാവം കണ്ട് വാനരന്മാരൊക്കെ ഓട്ടമായി . കാര്യമറിഞ്ഞ് സുഗ്രീവൻ പേടിച്ചു .. ലക്ഷ്മണനെ സ്വീകരിക്കാൻ താരയെ പറഞ്ഞു വിട്ടു .
സ്ത്രീ സാമീപ്യം കാരണം ലക്ഷ്മണൻ ക്രോധമടക്കി .. നേരേ രാജധാനിയിലേക്ക് നടന്നു . സുഗ്രീവനോട് പരുഷമായി വന്ന കാര്യം പറഞ്ഞു .
സുഗ്രീവൻ ക്ഷമ പറഞ്ഞു . സീതാന്വേഷണത്തിന് ഒട്ടും അമാന്തം കാണിച്ചിട്ടില്ല എന്ന് ഉറപ്പു പറഞ്ഞു. വാനരന്മാരെ എല്ലാ ദിക്കിലേക്കും അയച്ചിട്ടുണ്ട് . താമസിയാതെ സീതാന്വേഷണത്തിനുള്ള വാനരപ്പട എത്തും . അവരെത്തിയാലുടൻ അന്വേഷണത്തിനു പ്രത്യേക സംഘങ്ങൾ പോകും . എല്ലാം ഒരുക്കിയിട്ടുണ്ട്.
ലക്ഷ്മണന് സന്തോഷമായി .. എങ്കിൽ അത് ജ്യേഷ്ഠനോട് നേരിട്ട് പറയണമെന്നായി ലക്ഷ്മണൻ .. അങ്ങനെയാകട്ടെ എന്ന് സുഗ്രീവൻ . ലക്ഷ്മണനൊപ്പം ശ്രീരാമ സവിധത്തിലേക്ക് യാത്രയായി .
സുഗ്രീവൻ വേഗം ശ്രീരാമ സവിധത്തിലെത്തി നമസ്കരിച്ചു. താൻ കാര്യങ്ങൾ മറന്നിരുന്നില്ല എന്ന് പറഞ്ഞു . സീതാന്വേഷണത്തിനായി വാനരന്മാരെ വരുത്തിയിട്ടുണ്ട് . വാനര ശ്രേഷ്ഠന്മാരായ ജാംബവാൻ , ഹനുമാൻ , അംഗദൻ , മൈന്ദൻ , വിവിദൻ, നീലൻ, സുഷേണൻ തുടങ്ങിയവർ അന്വേഷണത്തിനു നേതൃത്വം നൽകും . ഇനി രാമന്റെ അനുജ്ഞ മാത്രം മതി.
ജാനകിയെ കണ്ടെത്താൻ ഇവരെ നിയോഗിക്കൂ എന്ന് രാമൻ പറഞ്ഞതോടെ സുഗ്രീവൻ ആജ്ഞ പുറപ്പെടുവിച്ചു . മുപ്പതു ദിവസത്തിനകത്തു സീതാ ദേവി എവിടെയാണെന്ന് കണ്ടു പിടിച്ച് തിരിച്ചു വരണമെന്നായിരുന്നു ആജ്ഞ. . കണ്ടു പിടിച്ചില്ലെങ്കിൽ പിന്നെ ആരും ഇങ്ങോട്ടു വരേണ്ടതില്ലെന്ന ഒരു കാര്യം കൂടി പറഞ്ഞു.
വാനരന്മാരെല്ലാവരും പോകാൻ തയ്യാറായി . ഹനുമാൻ വന്ന് ശ്രീരാമനെ വണങ്ങി . ഹനുമാൻ കാര്യം നടത്തി വരുമെന്ന് രാമനൊരു തോന്നൽ . അടുത്തു വിളിച്ചു . കയ്യിൽ കിടന്ന മോതിരം ഊരി കൊടുത്തു .സീതയെ കാണുമ്പോൾ ശ്രീരാമൻ പറഞ്ഞിട്ട് വന്നതാണെന്ന് മനസ്സിലാക്കാൻ വേണ്ടി ഇത് കൊടുത്തോളൂ . ഹനുമാൻ വീണ്ടും നമസ്കരിച്ചു യാത്രയായി.
ഹനുമാനും അംഗദനും അടങ്ങുന്ന സംഘം സീതയെ തിരഞ്ഞു ചെന്ന് ഒരു ഗുഹയിൽ പെട്ടു . നോക്കുമ്പോൾ അവിടെയൊരു താപസി ജടാവത്കലങ്ങൾ ധരിച്ചിട്ടുണ്ട് .പേര് സ്വയം പ്രഭ. വാനരന്മാരോട് വിശേഷങ്ങൾ ചോദിച്ചു. ഭക്ഷണമൊക്കെ കൊടുത്തു. വിശ്വകർമ്മാവിന്റെ മകൾ ഹേമയുടെ സഖിയാണ്. തപസു ചെയ്യുന്നു. ശ്രീരാമനെ കണ്ട് മോക്ഷം ലഭിക്കാൻ കാത്തിരിക്കുകയാണ് . വാനരന്മാരെ ഗുഹയ്ക്ക് പുറത്തെത്തിച്ചു. സ്വയം പ്രഭ നേരേ പോയി ശ്രീരാമചന്ദ്രനെ കണ്ടു. സദ്ഗതി നേടി.
വാനരന്മാർ വീണ്ടും നടന്നു .. മാഹേന്ദ്ര പർവ്വതത്തിനു സമീപമെത്തി . എത്ര ദിവസം കഴിഞ്ഞെന്ന് ഒരു നിശ്ചയവുമില്ല .സീതാദേവിയുടെ പൊടി പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല . തിരിച്ചു ചെന്നാൽ ജീവൻ കാണില്ല . അതാണ് സുഗ്രീവാജ്ഞ. അതിലും ഭേദം ഉപവാസം കിടന്ന് മരണം വരിക്കുക തന്നെ. വാനരന്മാർ ദർഭയൊക്കെ വിരിച്ചു കിടപ്പുമായി.
അപ്പോഴതാ ഗുഹയിൽ നിന്ന് സമ്പാതിയെന്ന് പേരായ കഴുകൻ പുറത്തു വന്നു നോക്കുന്നു. കഴുകനു ചിറകില്ല . നോക്കുമ്പോൾ വാനരന്മാരിങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണ് . കൊള്ളാം ചിറകില്ലാതെ ഇര തേടാൻ കഴിയാത്ത എനിക്ക് ദൈവം കൊണ്ടു വന്നതാണ് . ഓരോ ദിവസം ഓരോരുത്തരെ ആഹാരമാക്കാം . കഴുകൻ ആത്മഗതം ചെയ്തു.
കുരങ്ങന്മാർക്ക് ആകെ വിഷമമായി . ഉപവാസം കിടന്ന് മരിക്കാമെന്ന് വച്ചപ്പോൾ ഇതാ ഒരു കഴുകൻ കൊത്തിത്തിന്നാൻ വരുന്നു . എന്തൊരു ജീവിതമാണിത് . ശ്രീരാമനു വേണ്ടി ജീവൻ വെടിഞ്ഞ ജഡായു എത്ര ഭാഗ്യവാൻ.
ങേ ആരാണത് ജഡായു എന്ന പേരുച്ചരിച്ചത് . കഴുകന്റെ കണ്ണുകളിൽ അത്ഭുതം. പറയൂ ആരാണ് ജഡായുവെന്ന് പറഞ്ഞത് . ഇങ്ങടുത്തു വരൂ.. സമ്പാതി പറഞ്ഞു
അംഗദൻ പേടിച്ച് പേടിച്ച് അടുത്തു ചെന്നു . കഥകളൊക്കെ പറഞ്ഞു. ജഡായു ജീവൻ വെടിഞ്ഞ കാര്യം കേട്ട് സമ്പാതി കരച്ചിലായി . സഹോദരനാണവൻ . കണ്ടിട്ട് കാലം കുറെയായി. എനിക്കവന്റെ ഉദകക്രിയ ചെയ്യണം . സമുദ്രതീരത്ത് എന്നെ ഒന്നു കൊണ്ടു പോകുമോ ? സമ്പാതി ചോദിച്ചു.
വാനരന്മാർ സമ്പാതിയെ എടുത്ത് സമുദ്രതീരത്ത് കൊണ്ടു പോയി . ജ്യേഷ്ഠൻ അനുജന് ഉദകക്രിയ ചെയ്തു . എന്നിട്ട് പഴയൊരു കഥപറഞ്ഞു.
ഞാനും അനുജനും നല്ല അഹങ്കാരികളായിരുന്നു . എത്ര വേഗം എത്ര ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് അറിയാൻ വേണ്ടി ഞങ്ങൾ മത്സരിച്ചു. അങ്ങനെ പരമാവധി ഉയരത്തിൽ പറന്നു . സൂര്യന്റെ അടുത്തെത്തിയപ്പോൾ അനുജന്റെ ചിറകുകൾക്ക് തീ പിടിച്ചു . പെട്ടെന്ന് ഞാൻ അനുജനെ പൊതിഞ്ഞു പിടിച്ചു. എന്റെ ചിറകു കരിഞ്ഞു ഞാൻ നിലത്തു വീണു . ജഡായു രക്ഷപ്പെട്ടു.
ഞാൻ നടന്ന് നിശാകര മുനിയുടെ പർണശാലയിലെത്തി . മുനിയാണ് മാഹേന്ദ്ര പർവ്വതത്തിൽ താമസിക്കാൻ പറഞ്ഞത് . സീതാദേവിയെ തിരഞ്ഞ് വരുന്ന വാനരന്മാർക്ക് വഴി പറഞ്ഞു കൊടുത്താൽ നിനക്ക് പുതിയ ചിറകുകൾ ലഭിക്കും എന്ന് മുനി പറഞ്ഞിരുന്നു.
സീതാദേവി എവിടെയാണെന്ന് ഞാൻ പറയാം. ത്രികൂടാചലത്തിന്റെ മുകളിൽ ലങ്കയെന്നൊരു രാജധാനിയുണ്ട്. സമുദ്ര മദ്ധ്യത്തിലാണത്. അതിലെ അശോകവനത്തിൽ സീത താമസിക്കുന്നു . രാക്ഷസികളാാണ് കാവൽ . ഇവിടെ നിന്ന് നൂറു യോജന ദൂരം സമുദ്രം കടന്നാൽ ലങ്കയിലെത്താം. ഈ നൂറു യോജന കടക്കുന്നവർക്ക് സീതാദേവിയെ കണ്ടു വരാൻ കഴിയും ..
സമ്പാതി പറഞ്ഞു നിർത്തി . അത്ഭുതം . പക്ഷി ശ്രേഷ്ഠന് പുതിയ ചിറകുകൾ ഉത്ഭവിച്ചു. വാനരന്മാർക്ക് വിജയമാശംസിച്ച് സമ്പാതി ആകാശത്തേക്ക് പറന്നു മറഞ്ഞു.
വാനരന്മാർ സമുദ്ര തീരത്തെത്തി .. നൂറു യോജന കടക്കണം എന്നാലേ ലങ്കയിലെത്തൂ. അംഗദൻ മുന്നോട്ടു വന്നു പറഞ്ഞു.
നിങ്ങളുടെ ഓരോരുത്തരുടേയും വീര്യവും ബലവും വേഗവുമെല്ലാം ചേർത്ത് എത്ര ചാടാൻ കഴിയുമെന്ന് പറയണം . വാനര സേനയുടെ അഭിമാനം ഉയർത്തുന്നവൻ , ശ്രീരാമ ചന്ദ്രന് ഏറ്റവും പ്രിയനായി വരുന്നത് ആരെന്ന് അപ്പോഴറിയാം .
വാനരന്മാർ പരസ്പരം നോക്കി..
പത്ത് ചാടാമെന്ന് ഒരുവൻ , ഇരുപതെന്ന് മറ്റൊരുത്തൻ , മുപ്പതും നാൽപ്പതും പറഞ്ഞവരുമുണ്ട് . ഒരാൾ തൊണ്ണൂറുവരെ ചാടും . സമുദ്രം നൂറു യോജനയുണ്ടു താനും..
പണ്ടു താൻ കുറെ ചുറ്റിയിട്ടുണ്ടെന്ന് ജാംബവാൻ . ഇപ്പോൾ വയസ്സായി , ചാടാൻ കഴിയില്ല ..
അങ്ങോട്ട് ചാടാമെന്ന് അംഗദന് ഉറപ്പുണ്ട് . പക്ഷേ തിരിച്ചു വരാൻ പാടുപെടും .. ചുരുക്കത്തിൽ ആരുമില്ല സമുദ്രം കടക്കാൻ .. വാനരന്മാർ നിരാശരായി..
ജാംബവാൻ ഹനുമാനെയൊന്നു നോക്കി . ചെറു ചിരിയോടെ അടുത്തേക്ക് ചെന്നു.,
എന്തെടോ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് ? അവരൊക്കെ സംസാരിക്കുന്നത് കേട്ടില്ലേ .. കടൽ ചാടാൻ ആർക്കും കഴിയില്ല തന്നെ ..എന്താ നീയൊന്നും പറയാത്തത് ? ജാംബവാൻ ഹനുമാനോട് ചോദിച്ചു.
ഹനുമാൻ ഒന്നും പറഞ്ഞില്ല.. വീണ്ടും അപാരതയിലേക്ക് നോക്കിയിരുന്നു..
ജാംബവാൻ പിന്നെയും പറഞ്ഞു..
നീ വായു തനയനാണ് . അവനോളം വേഗവുമുണ്ട് നിനക്ക്. സിംഹത്തെ കൊന്ന് ഗർജ്ജനം മുഴക്കിയ കേസരി എന്ന വാനര ശ്രേഷ്ഠന്റെയും അഞ്ജനയുടേയും മകൻ. ജനിച്ചു വീണപ്പോൾ തന്നെ അഞ്ഞൂറു യോജന മേൽപ്പോട്ട് സൂര്യനെ നോക്കി ചാടിയവൻ . ഒടുവിൽ ഇന്ദ്രന്റെ വജ്രായുധം താടിയിലേറ്റ് നിലംപതിച്ചപ്പോൾ അച്ഛനായ വായുദേവൻ നിന്നെയും കൊണ്ട് പോയൊളിച്ചു.
ശ്വാസം കിട്ടാതെ ദേവകളും ത്രിമൂർത്തികളും വന്ന് ചിരഞ്ജീവിയാകട്ടെയെന്ന് വരം തന്നത് നീ മറന്നു പോയോ ? വജ്രായുധം ഹനുവിൽ കൊണ്ടതിനാൽ ഹനുമാനെന്ന് പേർ ലഭിച്ചു. നിന്റെ കയ്യിലല്ലേ ശ്രീരാമ ചന്ദ്രൻ മോതിരം തന്നത് ? നിന്റെ ബലം എന്തെന്ന് നിനക്കറിയില്ലേ .. എഴുന്നേൽക്ക് അവിടുന്ന് .. സമുദ്ര ലംഘനം നടത്തൂ. സീതാദേവിയെ കണ്ടു വരൂ..
ഹനുമാൻ അക്ഷരാർത്ഥത്തിൽ ഉണർന്നു.. ലോകം ഞെട്ടുന്ന രീതിയിൽ സിംഹനാദം ചെയ്ത് ഭീമാകാരമായ രൂപം സ്വീകരിച്ചു.
സമുദ്രം ഇപ്പോ തന്നെ കടന്ന് ലങ്ക ചുട്ടു ഭസ്മമാക്കി രാവണനെ വധിച്ച് ദേവിയേയും കൊണ്ട് ഉടൻ വരാം. അല്ലെങ്കിൽ വേണ്ട.. രാവണനെ ബന്ധിച്ച് ഇടത്തുകയ്യിൽ വച്ച് ലങ്ക ഉൾപ്പെടുന്ന ത്രികൂടാചലം വലത്തേ കയ്യിൽ എടുത്ത് രാമ പാദങ്ങളിൽ വച്ച് തൊഴാം. ശ്രീരാമന്റെ മോതിരം കയ്യിലുണ്ടെങ്കിൽ ഇതൊക്കെ നിഷ്പ്രയാസം സാധിക്കും . ഹനുമാൻ പറഞ്ഞു
ജാംബവാൻ കൗതുകത്തോടെ ഒന്നു നോക്കി .. എന്നിട്ട് പറഞ്ഞു ..
അതൊന്നും വേണ്ടെടോ .. പോയി ദേവിയെക്കണ്ട് വാ.. രാവണനെ രാമൻ വധിച്ചു കൊള്ളും . നീ ധൈര്യമായി പോകൂ..വായുദേവൻ കൂടെയുണ്ട്. പിന്നെ രാമാംഗുലീയം കയ്യിലുണ്ട് .. വിജയിച്ചു വാ..
ജാംബവാൻ പറഞ്ഞു നിർത്തി .. ഹനുമാൻ മഹേന്ദ്രാചലത്തിനു മുകളിൽ കയറി ഭൂമി കിടുങ്ങുമാറു ഗർജ്ജിച്ചു. വാലുയർത്തി കരങ്ങൾ പരത്തി ലങ്ക നോക്കി ചാടി.
Discussion about this post