തിരുവനന്തപുരം: പൂവാറിൽ സഹോദരിമാരായ പെൺകുട്ടികൾക്ക് പീഡനം. 10 ഉം 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മുൻ സൈനികനും പൂവാർ സ്വദേശിയുമായി ഷാജിയെ (56) പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയായിരുന്നു കുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ. ഇത് മുതലെടുത്തായിരുന്നു പെൺകുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കി വന്നത്. വനിതാ ശിശുവികസന കോർപ്പറേഷനിലെ കൗൺസിലറോട് ആയിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. മൂത്ത കുട്ടിയാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഇളയ കുട്ടിയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുറച്ച് നാളുകൾക്ക് മുൻപ് ഷാജിയുടെ വീടിന് സമീപമായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയം കുട്ടികളുടെ മാതാപിതാക്കളെ ഇയാൾ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ വീട്ടിൽ ആളില്ലാത്ത നേരങ്ങളിൽ എത്തി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. നിരന്തര പീഡനത്തെ തുടർന്ന് ഇരു കുട്ടികളും അവശനിലയിലാണ്.












