തിരുവനന്തപുരം : കിണറിൽ നിന്ന് വെള്ളം കോരിയപ്പോൾ കിട്ടിയത് പെട്രോൾ.
വെഞ്ഞാറമൂട് ആലന്തറ സുമഭവനിൽ കെ. സുകുമാരന്റെ വീട്ടിലെ കിണറിൽ നിന്നാണ് വെള്ളത്തിന് പകരം പെട്രോൾ ലഭിക്കുന്നത്. ലിറ്റർ കണക്കിന് പെട്രോളാണ് ഇവിടെ നിന്ന് കോരിയെടുക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി സുകുമാരന്റെ കിണറിലെ വെള്ളത്തിന് രുചി വ്യത്യാസം ഉണ്ടായിരുന്നു. അതിനാൽ വീട്ടിലെ ആവശ്യത്തിനു പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്.
വീടിന്റെ എതിർവശത്ത് 300 മീറ്റർ മാറി എംസി റോഡിനു മറുവശത്തായി ഒരു പെട്രോൾ പമ്പ് ഉണ്ട്. ഇത് മൂലമാകാം രുചി വ്യത്യയാസം എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ രണ്ട് ദിവസം മുൻപ് കിണറിൽ നിന്ന് പെട്രോളിന്റെ ഗന്ധം പുറത്തുവരാൻ തുടങ്ങി. ഇതോടെ വീട്ടുകാർ വിവരം പമ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് വെള്ളത്തിന്റെ നിറത്തിൽ വ്യത്യാസം കണ്ടുതുടങ്ങിയത്. തുടർന്ന് രണ്ട് ദിവസമായി കിണറ്റിൽ നിന്ന് നല്ല നിറവും മണവുമുളള അസ്സൽ പെട്രോൾ ലഭിച്ചുതുടങ്ങി. ഇതോടെ പമ്പ് അധികൃതർ എത്തി കിണർ അടച്ചിടുകയായിരുന്നു. എന്നാൽ റോഡിന് എതിർവശത്തുള്ള പമ്പിൽ നിന്നുള്ള പെട്രോൾ എങ്ങനെ വീട്ടിലെത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Discussion about this post