ന്യൂഡൽഹി: അന്തരിച്ച ആർ എസ് എസ് മുൻ സർകാര്യവാഹ് മദൻദാസ് ദേവിയെ അനുസ്മരിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മദൻദാസ് ദേവിയുടെ വിയോഗത്തിൽ താൻ അടക്കമുള്ള ലക്ഷക്കണക്കിന് കാര്യകർത്താക്കൾ അതീവ ദു:ഖിതരാണെന്ന് പ്രധാനമന്ത്രി കുറിച്ചു. മദൻദാസ് ജിയെ പോലെ ഇത്രയും സ്വാധീന ശക്തിയുള്ള ഒരു വ്യക്തിത്വം നമുക്കൊപ്പമില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുക എന്നത് വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
അദ്ദേഹത്തിന്റെ സ്വാധീനം നമ്മളിൽ നിറഞ്ഞു നിൽക്കും എന്നത് ആശ്വാസകരമാണ്. മുന്നോട്ടുള്ള യാത്രയിൽ ഒരു മാർഗദീപമായി അദ്ദേഹം പകർന്നു നൽകിയ പാഠങ്ങളും ആദർശങ്ങളും നിലകൊള്ളും.
മദൻദാസ് ജിയോടൊപ്പം നിരവധി വർഷങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും മൃദുഭാഷിതങ്ങളും അടുത്ത് നിന്ന് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. തികഞ്ഞ സംഘാദർശങ്ങളിൽ ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഘടനയുടെ വളർച്ചയും പ്രവർത്തകരുടെ മികവും ഞങ്ങളുടെ സംഭാഷണങ്ങളിൽ നിത്യവിഷയമായിരുന്നു. അത്തരം സംഭാഷണങ്ങളിൽ ഒന്നിലായിരുന്നു അദ്ദേഹത്തിന്റെ ജന്മനാടിനെ കുറിച്ച് ഞാൻ അന്വേഷിച്ചത്. മഹാരാഷ്ട്രയിൽ സോലാപൂരിൽ നിന്നുമുള്ള ആളാണ് താൻ എന്ന് പറഞ്ഞ അദ്ദേഹം, തന്റെ പൂർവികർ ഗുജറാത്തികളാണ് എന്ന് പറഞ്ഞു. എന്നാൽ ഗുജറാത്തിൽ അവർ എവിടെയായിരുന്നു എന്ന് കൃത്യമായി അദ്ദേഹത്തിന് അറിയുമായിരുന്നില്ല. എനിക്ക് ദേവി എന്ന് പേരുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. വിസ്നഗർ സ്വദേശിനിയായിരുന്നു അവർ. പിന്നീട് അദ്ദേഹം വിസ്നഗറും വട്നഗറും സന്ദർശിച്ചു. ഗുജറാത്തി ഭാഷയിലും ഞങ്ങൾ സംസാരിച്ചു. പ്രധാനമന്ത്രി തുടർന്നു.
വാക്കുകൾക്കപ്പുറം അവയ്ക്ക് പിന്നിലെ വികാരം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു എന്നതായിരുന്നു മദൻദാസ് ജിയുടെ സ്വഭാവ സവിശേഷതകളിൽ പ്രധാനം. മൃദുഭാഷിയും സദാ പ്രസന്ന വദനനുമായിരുന്നു അദ്ദേഹം. മണിക്കൂറുകൾ നീണ്ടു നിന്നിരുന്ന സംവാദങ്ങളുടെ രത്നച്ചുരുക്കം കുറഞ്ഞ സെക്കൻഡുകളിൽ ചുരുക്കി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
വ്യക്തി താത്പര്യത്തിന് പ്രാധാന്യം കൽപ്പിക്കതെ സംഘടനാ താത്പര്യത്തിന് പ്രാധാന്യം നൽകിയാൽ സൃഷ്ടിക്കാൻ കഴിയുന്ന അത്ഭുതങ്ങൾ അദ്ദേഹം നമുക്ക് കാട്ടിത്തന്നു. യോഗ്യനായ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്ന അദ്ദേഹത്തിന് വേണമെങ്കിൽ അതുമായി സ്വസ്ഥമായ ഉരു ഗൃഹസ്ഥനായി കഴിഞ്ഞുകൂടാമായിരുന്നു. എന്നാൽ രാജ്യപുരോഗതിക്കായി മനസ്സുകളെ രൂപപ്പെടുത്തുക എന്ന വിശിഷ്ടമായ കർമ്മം അദ്ദേഹം തിരഞ്ഞെടുത്തു.
ഇന്ത്യയിലെ യുവത്വത്തിൽ അചഞ്ചലമായ വിശ്വാസം മദൻദാസ് ജിക്ക് ഉണ്ടായിരുന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള യുവാക്കളുമായി അദ്ദേഹം സമ്പർക്കം പുലർത്തി. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെ ശാക്തീകരിക്കുന്നതിൽ അദ്ദേഹം സ്വയം വ്യാപൃതനായി.
എബിവിപിയുടെ പ്രവർത്തനത്തിലേക്ക് വിദ്യാർത്ഥിനികളെ കൂടുതലായി രംഗത്തിറക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സാമൂഹ്യ ക്ഷേമത്തിന്റെ പാതയിൽ പ്രവർത്തിക്കാൻ അവർക്ക് ഒരു ഇടം നൽകാൻ അദ്ദേഹം ആഗ്രഹിച്ചു. പെൺകുട്ടികൾ ഒരു കൂട്ടായ്മയിലേക്ക് കടന്ന് വരുമ്പോൾ ആ കൂട്ടായ്മ കൂടുതൽ പ്രശോഭിതമാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാർത്ഥികളോട് അകമഴിഞ്ഞ സ്നേഹവും വാത്സല്യവും അദ്ദേഹം പുലർത്തിയിരുന്നു. ജലത്തിലെ താമര പോലെ അദ്ദേഹം സദാസമയവും വിദ്യാർത്ഥികളാൽ ചുറ്റപ്പെട്ടിരുന്നു. എന്നാൽ സർവകലാശാല രാഷ്ട്രീയത്തിൽ ഒരിക്കലും അദ്ദേഹം ഇടപെട്ടിരുന്നില്ല.
മദൻദാസ് ജിയുടെ സ്വാധീനത്തിൽ പൊതുജീവിതത്തിലേക്ക് കടന്നുവന്ന നിരവധി പേരുണ്ട്. എന്നാൽ അവരിൽ ആരിലും അവകാശവാദം ഉന്നയിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ഇന്ന് ജനങ്ങളുടെ കഴിവും മികവും പാടവവും കണക്കുകൂട്ടാൻ നിരവധി പ്രചുരമായ മാർഗങ്ങളുണ്ട്. എന്നാൽ അന്നത്തെക്കാലത്ത് ജനങ്ങളുടെ മികവ് തിരിച്ചറിഞ്ഞ് സംഘടനയിലെ വ്യത്യസ്തമായ ഇടങ്ങളിൽ കൃത്യമായി അവരെ വിന്യസിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രവർത്തകരെ മനസ്സിലാക്കി അവർക്ക് കൃത്യമായ ചുമതലകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹം ഒരിക്കലും പ്രവർത്തകരെ തന്റെ ഇഷ്ടത്തിന് ചുമതലകൾ ഏൽപ്പിക്കാൻ തയ്യാറായില്ല. അതുകൊണ്ട് തന്നെ, മനസ്സിൽ വരുന്ന നൂതനമായ ആശയങ്ങൾ യുവ കാര്യകർത്താക്കൾ ആദ്യം അവതരിപ്പിച്ചിരുന്നത് മദൻദാസ് ജിക്ക് മുന്നിൽ ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന നേതാക്കൾ സ്വയം പ്രചോദിതരായതും സംഘടനയിൽ തങ്ങളുടേതായ ഇടങ്ങൾ കണ്ടെത്തി ശോഭിതരായതും. അതുകൊണ്ട് അദ്ദേഹത്തിന്റെ നേതൃപാടവത്തിൻ കീഴിൽ സംഘടന അഭൂതപൂർവമായ വളർച്ച കൈവരിച്ചു.
സംഘടനക്ക് വേണ്ടി സദാസമയവും അദ്ദേഹം യാത്രകളിലായിരുന്നു. തന്റെ ചുമതലകൾക്കപ്പുറം അദ്ദേഹം ജനങ്ങളുമായി സംവദിക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ ഒരിക്കൽ പോലും തന്റെ യാത്രകളുടെ പേരിൽ അദ്ദേഹം പ്രവർത്തകരെ ബുദ്ധിമുട്ടിച്ചില്ല. അദ്ദേഹത്തിന്റെ യാത്രകൾ പോലും സ്വയംപര്യാപ്തവും ലളിതവുമായിരുന്നു. ജീവിതാന്ത്യം വരെ ഈ ചിട്ടകൾ അദ്ദേഹം പാലിച്ചു. അദ്ദേഹം രോഗത്തെയും ധീരമായി നേരിട്ടു. ആവർത്തിച്ച് ചോദിച്ചാൽ മാത്രം അതിനെക്കുറിച്ച് സംസാരിച്ചു. ശാരീരികമായ വേദനകൾക്കിടയിലും അദ്ദേഹം സന്തുഷ്ടനായിരിക്കാൻ ശ്രമിച്ചു. രോഗക്കിടക്കയിലും, രാജ്യത്തിനും സമാജത്തിനും വേണ്ടി എന്തുചെയ്യാൻ കഴിയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
മികച്ച വിദ്യാർത്ഥിയായിരുന്ന മദൻദാസ് ജി, തന്റെ കർമ്മപഥത്തിലും ആ മികവ് കാത്തുസൂക്ഷിച്ചു. ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. തനിക്ക് കിട്ടുന്ന ഓരോ ആശയങ്ങളും യോജിച്ച കരങ്ങളിൽ അദ്ദേഹം ഏൽപ്പിച്ചു. അത്തരത്തിൽ അദ്ദേഹത്തിനാൽ തിരഞ്ഞെടുക്കപ്പെടാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായതായി പ്രധാനമന്ത്രി അനുസ്മരിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം രാജ്യത്തിന്റെ നയങ്ങൾ സാകൂതം വിശകലനം ചെയ്തിരുന്നു. സ്വാശ്രയത്വം കൈമുതലാക്കിയ ഒരു ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടു. ഓരോ വ്യക്തിയും സ്വന്തം കാലിൽ നിൽക്കണം എന്ന് അദ്ദേഹം ചിന്തിച്ചു. സ്വയം നവീകരണത്തിലൂടെ വ്യതി വികാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയ പദ്ധതി. സ്വയം പര്യാപ്തത ഒരു ലക്ഷ്യമല്ല, മറിച്ച് ഒരു സുസ്ഥിര യാഥാർത്ഥ്യമായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. പരസ്പര ബഹുമാനം, ശാക്തീകരണം, ഉന്നമനം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം സ്വയം പര്യാപ്തമായിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. ഇന്ന് സമസ്ത മേഖലകളിലും സ്വയം പര്യാപ്തതയിലേക്ക് രാജ്യം കുതിക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.
ഇന്ന് നമ്മുടെ ജനാധിപത്യം സചേതനമായിരിക്കുമ്പോൾ, യുവാക്കൾ ആത്മവിശ്വാസമുള്ളവരായിരിക്കുമ്പോൾ, സമൂഹം മുന്നോട്ട് പ്രയാണം തുടരുമ്പോൾ, രാജ്യം പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കൊണ്ട് തുടിക്കുമ്പോൾ, മദൻദാസ് ദേവിജിയെ പോലെ ഉള്ള മഹാന്മാരെ കുറിച്ച് ഓർക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിനെ ഉന്നതിയിലേക്ക് നയിക്കാൻ ജീവിതം പൂർണമായും ഉഴിഞ്ഞു വെച്ച മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
Discussion about this post