എറണാകുളം: ഓൺലൈൻല മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയ അറസ്റ്റിൽ. വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തൃക്കാക്കര പോലീസാണ് നടപടി സ്വീകരിച്ചത്.
മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസിൽ ഇന്ന് നിലമ്പൂർ പോലീസ് മുൻപാകെ ഷാജൻ സ്‌കറിയ ഹാജരായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇറങ്ങിയപ്പോഴായിരുന്നു വ്യാജരേഖ ചമയ്ക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് അദ്ദേഹത്തിനെതിരായ പരാതി.
നിലമ്പൂരിൽ നിന്നും അദ്ദേഹത്തെ ഇന്ന് കൊച്ചിയിൽ എത്തിക്കും. ഇവിടെ എത്തിച്ച് മൊഴിയെടുക്കും. ഇതിന് ശേഷമാകും തുടർനടപടികൾ. വ്യാജ രേഖ ചമച്ച കേസിൽ ഡൽഹിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
മതവിദ്വേഷ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. നേരത്തെ ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹാജരായില്ല. ഇതേ തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നിർദ്ദേശം നൽകിയത്. അല്ലാത്തപക്ഷം മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
മതവിദ്വേഷ കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിലമ്പൂർ പോലീസ് കേസ് എടുത്തിരുന്നത്. നിലമ്പൂർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു സ്കറിയയ്ക്കെതിരെ പരാതി നൽകിയിരുന്നത്.നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷാജൻ സ്‌കറിയ ഒളിവിൽ പോയിരുന്നു. അദ്ദേഹത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായി മാദ്ധ്യമ പ്രവർത്തകൻ ജി. വിശാഖന്റെ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് വലിയ വിമർശനമായിരുന്നു പോലീസ് നേരിടേണ്ടിവന്നത്. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം.
Discussion about this post