മോസ്കോ: വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് വാഗ്നർ തലവൻ യെവ്ഗെനി പ്രിഗോഷിൻ തന്നെയെന്ന് സ്ഥിരീകരിച്ച് റഷ്യ. ട്വെർ മേഖലയിൽ നടന്ന വിമാനാപകടത്തിൽ കൊല്ലപ്പെട്ട പത്ത് പേരുടെയും വിശദവിവരങ്ങൾ റഷ്യ പുറത്ത് വിട്ടു. മൃതദേഹങ്ങൾ ജനിതക പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരുന്നു ഇത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നും മെക്സിക്കോയിലേക്ക് പോവുകയായിരുന്ന എംബ്രെയർ ലെഗസി 6000 എക്സിക്യൂട്ടീവ് ജെറ്റ് തകർന്ന് വീണത്. മോളിക്യുലാർ ജനിറ്റിക് പരിശോധനയിലൂടെയായിരുന്നു പ്രിഗോഷിന്റെ മരണം റഷ്യ സ്ഥിരീകരിച്ചത്. അതേസമയം വിമാനാപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റഷ്യൻ ഏജൻസികൾ പറയുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു പ്രിഗോഷിൻ നയിച്ച വാഗ്നർ സായുധ സേന റഷ്യൻ സൈന്യത്തിനെതിരെ ഹ്രസ്വകാല ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിട്ടത്. കിഴക്കൻ റഷ്യയിൽ നിന്നും വൻ തോതിൽ ആയുധങ്ങളുമായി വാഗ്നർ സംഘം സൈനിക അട്ടിമറി ലക്ഷ്യമിട്ട് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
ബെലാറൂസിയൻ നേതാവ് അലക്സാണ്ടർ ലൂകാഷെങ്കോ നടത്തിയ ഇടപെടലുകളെ തുടർന്നായിരുന്നു ആഭ്യന്തര കലാപത്തിനുള്ള ശ്രമത്തിൽ നിന്നും വാഗ്നർ ഗ്രൂപ്പ് പിന്മാറിയത്. തുടർന്ന് പ്രിഗോഷിൻ ബെലാറസിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രിഗോഷിൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇയാൾ ആഫ്രിക്കയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് മരണ വാർത്ത പുറത്ത് വരുന്നത്.
അതേസമയം പ്രിഗോഷിന്റെ മരണത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുടിൻ ആണെന്ന ആരോപണവുമായി വാഗ്നർ ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. വിമാനം റഷ്യൻ സേന മിസൈൽ ആക്രമണത്തിലൂടെ തകർക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ റഷ്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
Discussion about this post