സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിട്ടുള്ളത് ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കത്തനാർ: ദ് വൈൽഡ് സോർസറർ’ എന്ന ചിത്രത്തിന്റെ ഗ്ലിംസ് ആണ്. ഇന്നലെ ജയസൂര്യയുടെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഗ്ലിംസ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. യൂട്യൂബിൽ ഇതിനകം തന്നെ 13 ലക്ഷത്തിലേറെ ആളുകളാണ് കത്തനാരുടെ ഗ്ലിംസ് കണ്ടിരിക്കുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ ശൈലിയിൽ ഒരുക്കിയിട്ടുള്ള കത്തനാർ ഗ്ലിംസ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയും അനുഷ്ക ഷെട്ടിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ് കത്തനാർ നിർമ്മിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആർ രാമാനന്ദ് ആണ് കത്തനാരുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
സാക്ഷാൽ കടമറ്റത്തച്ചൻ രചിച്ച മന്ത്രങ്ങളാണ് കത്തനാരിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആർ രാമാനന്ദ്. കടമറ്റത്തച്ചനെ കുറിച്ച് സമഗ്രമായ ഒരു പുസ്തകം രചിക്കുക എന്നതായിരുന്നു ആദ്യ ഉദ്ദേശ്യമെന്നും അതിനായി നടത്തിയ ഗവേഷണങ്ങൾ പിന്നീട് ഇങ്ങനെ ഒരു സിനിമയായി മാറുകയായിരുന്നു എന്നുമാണ് രാമാനന്ദ് വ്യക്തമാക്കുന്നത്. കത്തനാർ ഗ്ലിംസ് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നതിലുള്ള സന്തോഷം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു അദ്ദേഹം. കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ്, വിജന ഭൈരവ തന്ത്രം, കാശ്മീരശൈവം എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് കൂടിയാണ് ആർ രാമാനന്ദ്.
ആർ രാമാനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഇന്നലെ ഇറങ്ങിയ കത്തനാർ എന്ന ചിത്രത്തിന്റെ ഗ്ലിംസ് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു എന്നത് ചെറുതല്ലാത്ത സന്തോഷമുണ്ടാക്കുന്നു. ഈ സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുന്നതിനോടൊപ്പം ഗ്ലിംസിനിടയിൽ നിങ്ങൾ കേട്ട ചില മന്ത്രങ്ങൾ ഉണ്ട് അതിനെ കുറിച്ച് രണ്ട് വാക്ക്. കൊട്ടാരത്തിൽ ശങ്കുണ്ണി കത്തനാരുടെ മന്ത്രങ്ങൾ ഒരുതരം ദുഷിച്ച ഭാഷയിൽ ഉള്ളതാണ് എന്ന് പറയുന്നുണ്ട്, ദുഷിച്ച ഭാഷ എന്ന് പറഞ്ഞാൽ മോശം എന്നല്ല അവിടെ ഉദ്ദേശിക്കുന്നത് നമുക്ക് മനസ്സിലാകാത്ത എന്തൊക്കെയോ ചില വാക്കുകൾ അതിൽ ഉണ്ട് എന്നാണ്. മലയാളവും തമിഴും സുറിയാനിയും കൂടിക്കലർന്ന ഒരു പ്രത്യേക ഭാഷയിലാണ് അത് രചിക്കപ്പെട്ടിരിക്കുന്നത്. നാം മലയാളികൾക്ക് കത്തനാർ എന്ന ഭാവുകത്വം സമ്മാനിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണിയാണ്, എന്നാൽ കത്തനാർ അദ്ദേഹം എഴുതി ഉണ്ടാക്കിയ ഒരു കഥാപാത്രമല്ല, കുന്നത്തു നാട്ടിൽ ജീവിച്ചിരുന്ന അതിപ്രതാപിയായ ഒരു വനമന്ത്രികനായിരുന്നു. എന്റെ ആദ്യ പുസ്തകമായ കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ് എഴുതുന്ന സമയത്താണ് ഞാൻ കത്തനാരെ കൂടുതൽ പരിചയപ്പെടുന്നത് , കാപ്പിരികളുടെ ചില ഗൂഢദ്രാവിഡ മന്ത്രങ്ങളിൽ കടമറ്റത്തച്ചൻ ഗുരുസ്ഥാനത്ത് ഇരിക്കുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി, ഒരു ക്രിസ്തീയ പുരോഹിതൻ മന്ത്രവാദത്തിൽ എന്താണ് ചെയ്യുന്നത് എന്ന ആകാംക്ഷ. ആ അന്വേഷണം ചെന്നെത്തിയത് ആകസ്മികമായി കാവിൽമഠം ഭവദാസ് എന്ന് എന്റെ ഒരു സുഹൃത്തിലാണ് . അദ്ദേഹത്തിന്റെ അച്ഛന്റെ അച്ഛൻ (അപ്പ ) ഒരു കടമറ്റം മാന്ത്രികൻ ആയിരുന്നു , ഭവദാസ്ജിയുടെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ സാക്ഷാൽ കടമറ്റത്തച്ചന്റെ കൈപ്പടയിൽ രചിച്ച ഒരു വലിയ ഓലക്കെട്ട് ഗ്രന്ഥം കണ്ടു. സാമാന്യത്തിലും വലിപ്പമുണ്ടായിരുന്നു അതിന്. ഞാൻ വിസ്മയത്തോടെ അതു തുറന്നു വായിക്കാൻ ശ്രമിച്ചു, കുറച്ചൊക്കെ മലയാള അക്ഷരങ്ങൾ ഉണ്ട് എങ്കിലും അവ മറ്റെന്തോ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. കടമറ്റത്തച്ഛനെ കുറിച്ച് സമഗ്രമായ ഒരു പുസ്തകം ആയിരുന്നു ആദ്യം മനസ്സിൽ ഉണ്ടായിരുന്ന ചിത്രം, അതിനു വേണ്ടി നടത്തിയതാണ് ഈ ചിത്രത്തിന് കാരണമായ എല്ലാ ഗവേഷണങ്ങളും. വളരെ ആകസ്മികമായാണ് ജയേട്ടനോട് ഈ കഥ പറയുന്നത്, സിനിമയാക്കിക്കൂടേ എന്ന ചിന്ത അവിടെ നിന്ന് ആരംഭിക്കുന്നതാണ്. റോജിൻ അത് ഏറ്റെടുത്തപ്പോൾ ഞാൻ ഉദ്ദേശിച്ച കഥയുടെ പതിന്മടങ്ങ് ദൃശ്യമിഴിവും വ്യാപ്തിയും അതിനു വന്നു ചേർന്നു. ശ്രീ ഗോകുലം മൂവീസ്, പ്രൊഡ്യൂസർ ശ്രീ ഗോപാലൻ സർ , എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ചേട്ടൻ എന്നിവർ, ഇതിന് കൈയയച്ച് പിന്തുണ തന്നപ്പോൾ ഈ സ്വപ്നം ചിറക് വിരിച്ച് പറന്നു. ഒരുപക്ഷേ ഈ സിനിമയ്ക്ക് വേണ്ടി ഓരോരുത്തരും വലിയ തപസ്സാണ് നടത്തിയത്. ഇന്നലെ അതിന്റെ ആദ്യത്തെ ഗ്ലിംസ് പുറത്തിറങ്ങുമ്പോൾ അതിന് കിട്ടിയ സ്വീകാര്യത അസാമാന്യമാണ്. ഒപ്പം പറയട്ടെ, നിങ്ങൾ അതിൽ കേട്ട മന്ത്രങ്ങൾ സാക്ഷാൽ കടമറ്റത്തച്ഛൻ രചിച്ചതാണ് , രാഹുൽ സുബ്രഹ്മണ്യന്റെ മാന്ത്രിക സംഗീതത്തിന്റെ അകമ്പടിയിൽ അത് ചൊല്ലിയിരിക്കുന്നത് കാവിൽമഠം ഭവദാസ്ജി ആണ് അദ്ദേഹത്തിന് എല്ലാ സ്നേഹവും നന്ദിയും അറിയിക്കുന്നു.
ആർ രാമാനന്ദ്
തിരക്കഥാകൃത്ത്
കത്തനാർ
Discussion about this post