കൈകളില്ലാതെ ജനനം, പക്ഷേ വിധിയാണെന്ന് കരുതി തളർന്നിരുന്നില്ല, പകരം കാലുകളെ ആയുധമാക്കി ജീവിതത്തോട് പടപൊരുതിയ ഒരു പെൺകുട്ടിയുണ്ട്. താണ്ടിയ കഷ്ടപ്പാടിന്റെ വഴികൾ അത്ര ചെറുതല്ല, പക്ഷേ ഇന്ന് അവൾ ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത പൈലറ്റാണ്. അവസരവും പിന്തുണയും ലഭിക്കുമ്പോൾ വൈകല്യമുള്ളവർ എങ്ങനെ വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന് ലോകത്തിന് മാതൃകയായ പെൺകുട്ടിയാണ് ജെസീക്ക കോക്സ്. വൈകല്യത്തോട് പടപൊരുതി നേട്ടങ്ങൾ കൊയ്തെടുത്ത ജെസീക്ക ഇന്ന് ലോകം ചുറ്റിക്കറങ്ങാനുള്ള ഒരുക്കത്തിലാണ്.

1983 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അരിസോണയിലാണ് ജെസീക്ക കോക്സിന്റെ ജനനം. ജന്മനാ കൈകൾ ഇല്ലാത്ത കുഞ്ഞാണെങ്കിലും വൈകല്യമുള്ള മറ്റു കുട്ടികളെ പോലെ തങ്ങളുടെ മകൾക്ക് സ്പെഷ്യൽ സ്കൂളുകൾ ഒന്നും വേണ്ടെന്ന് തീരുമാനിച്ച അവളുടെ മാതാപിതാക്കളാണ് ജെസീക്കക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത്.
കൈകൾക്ക് പകരം കാലുകൾ ഉപയോഗിക്കാൻ ചില തെറാപ്പികൾ മാതാപിതാക്കൾ അവൾക്കായി നൽകിയിരുന്നു. ഇത്തരം തെറാപ്പികളും ജെസീക്കയുടെ കഠിനാധ്വാനവും പരിശ്രമവും എല്ലാം കൂടിയായപ്പോൾ അവൾ ഒരു പുതുചരിത്രം തന്നെ രചിച്ചു.
പത്താം വയസ്സിൽ തന്നെ ജെസീക്ക സ്കൂളിൽ തായ്ക്വാൻഡോയിൽ പരിശീലനം നേടാൻ ആരംഭിച്ചു. 14 -ാം വയസ്സിൽ ആദ്യത്തെ ബ്ലാക്ക് ബെൽറ്റും സ്വന്തമാക്കി. ആ പ്രായമായപ്പോഴേക്കും
കാലുകൾ കൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിൽ ജെസീക്ക വൈധഗ്ദ്യം നേടിയിരുന്നു. സാധാരണ ആളുകൾ അവരുടെ കൈകൾ ഉപയോഗിക്കുന്നതുപോലെ ജെസീക്കയ്ക്ക് അവളുടെ കാലുകൾ ഉപയോഗിച്ച് വാഹനമോടിക്കാനും കീബോർഡിൽ ടൈപ്പ് ചെയ്യാനും കോൺടാക്റ്റ് ലെൻസുകൾ ഇടാനും നീക്കം ചെയ്യാനും എല്ലാം കഴിയുമായിരുന്നു.
2004-ലാണ് ആദ്യമായി ജെസീക്ക കോക്സ് ഒരു റൈറ്റ് ഫ്ലൈറ്റ് എഞ്ചിൻ വിമാനത്തിൽ പറക്കുന്നത്. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം 2008 ഒക്ടോബർ 10-ന് ജെസീക്ക തന്റെ പൈലറ്റ് സർട്ടിഫിക്കറ്റ് നേടി. 2011-ൽ, കാലുകൊണ്ട് വിമാനം പറത്തുന്ന ആദ്യത്തെ വനിതാ പൈലറ്റിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ജെസീക്ക സ്വന്തമാക്കി. വൈകല്യമുള്ളവർക്ക് പ്രചോദനം നൽകുന്നതിനായി തന്റെ ജീവിതം വിശദമാക്കിക്കൊണ്ട് ‘ഡിസ്ആം യുവർ ലിമിറ്റ്സ് ‘ ( disarm your limits ) എന്ന പുസ്തകവും ജെസീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് ഒരു മോട്ടിവേഷണൽ സ്പീക്കർ എന്നനിലയിൽ കൂടി ശ്രദ്ധേയയാണ് ജെസീക്ക കോക്സ്. നിലവിൽ ആഗോള വൈകല്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ജെസീക്ക കോക്സ്.













Discussion about this post