തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും എംഎൽഎയുമായ എ.സി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ എ.സി.മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ എ.സി മൊയ്തീൻ സമർപ്പിച്ച രേഖകളും ഇഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള ഇഡിയുടെ തീരുമാനം.
വരുമാനം, നിക്ഷേപങ്ങൾ, ആദായനികുതി റിട്ടേണുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകളാകും പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ ശേഷമാകും അടുത്ത നോട്ടീസ് നൽകുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എ സി മൊയ്തീന്റെയും ബിനാമികളുടേയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ 15 കോടി രൂപ വില വരുന്ന വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇടനിലക്കാരായ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. എസി മൊയ്തീനുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ.












